കുഞ്ഞിനെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടില്ല; കുഞ്ഞ് സുരക്ഷിതമായി ജീവിക്കാനുള്ള നടപടികളാണ് അനുപമയുടെ മാതാപിതാക്കൾ സ്വീകരിച്ചതെന്ന് അഭിഭാഷകൻ

തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ അനുപമയുടെ മാതാപിതാക്കൾ ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. പ്രതികൾക്കു മുൻകൂർ ജാമ്യം നൽകരുതെന്നാണ് ജില്ലാ ഗവൺമെന്റ് പ്ലീഡർ എ.എ.ഹക്കിം കോടതിയിൽ വാദിച്ചത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം വാദിച്ചു. കേസിൽ നവംബർ രണ്ടിന് തിരുവനന്തപുരം ഒന്നാം അഡിഷണൽ സെഷൻസ് കോടതി വിധി പറയും.

അതേസമയം ദത്തു നൽകിയ കുഞ്ഞിനെ തേടി അമ്മ നാട്ടിൽ അലയുകയാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഗർഭിണിയായ അനുപമയെ ബന്ധു വീട്ടിലാണ് താമസിച്ചിരുന്നത്. പ്രസവശേഷം തെറ്റിദ്ധരിപ്പിച്ച് ദത്തിനുള്ള സമ്മതപത്രം ഒപ്പിട്ടു വാങ്ങി. ഈ സമ്മത പത്രത്തെ സംബന്ധിച്ചും ദത്തിനു പിന്നിൽ നടന്ന നിയമലംഘനത്തെക്കുറിച്ചും വിശദമായ അന്വേഷണം നടക്കേണ്ടതുണ്ടെന്നും പൊലീസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും പ്രതികളെ വിശദമായി ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.

മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഹർജിയിൽ വിധി പറയരുതെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. അനുപമയുടെ മാതാപിതാക്കൾ കുഞ്ഞിനെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടില്ല. കുഞ്ഞ് സുരക്ഷിതമായി ജീവിക്കാനുള്ള നടപടികളാണ് സ്വീകരിച്ചത്. ഇതിനു അനുപമയുടെ പിന്തുണ ഉണ്ടായിരുന്നു. അനുപമ രേഖാമൂലം എഴുതി നൽകിയതിനെത്തുടർന്നാണ് ദത്ത് നടപടികളുമായി മുന്നോട്ടുപോയത്. കുഞ്ഞിനെ മാതാപിതാക്കൾ തട്ടിയെടുത്തതായി അനുപമയും പറയുന്നില്ല. മാതാപിതാക്കൾക്ക് താത്ക്കാലികമായി സംരക്ഷിക്കാൻ നൽകിയതാണെന്ന് അനുപമ തന്നെ കുടുംബ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്. പഠിക്കാൻ വിട്ട മകൾ ഗർഭിണിയായി തിരിച്ചുവന്നപ്പോൾ ഏതൊരു മാതാപിതാക്കളും ചെയ്യുന്നതാണ് അനുപമയുടെ മാതാപിതാക്കളും ചെയ്തത്. ഇക്കാര്യങ്ങൾ കണക്കിലെടുത്ത് പ്രതികൾക്ക് ജാമ്യം നൽകണമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.