ചർച്ചയില്ലാതെ ബില്ലുകൾ പാസാക്കുന്ന നരേന്ദ്രമോദി മന്ത്രിസഭയുടെ മാതൃക കേരള നിയമസഭയിൽ നടപ്പാക്കാൻ അനുവദിക്കില്ല; വി ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമസഭാ സെക്രട്ടേറിയറ്റ് പ്രതിപക്ഷത്തെ പരിഹസിക്കുകയാണെന്നും ഇതു സഹിച്ച് നിയമ നിർമാണ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചയില്ലാതെ ബില്ലുകൾ പാസാക്കുന്ന നരേന്ദ്രമോദി മന്ത്രിസഭയുടെ മാതൃക കേരള നിയമസഭയിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സർവകലാശാലാ നിയമ ഭേദഗതി ബില്ലുകളുടെ ചർച്ച പ്രതിപക്ഷം ബഹിഷ്‌കരിച്ചു. പ്രതിപക്ഷ അംഗങ്ങൾ നിർദേശിച്ച അറുന്നൂറോളം ഭേദഗതികൾ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ നടപടി. 2021 ലെ സർവകലാശാലാ നിയമങ്ങൾ ഭേദഗതി ബിൽ, 2021ലെ സർവകലാശാലാ ഭേദഗതി രണ്ടാം ബിൽ എന്നിവയാണ് ഇന്ന് സഭ ചർച്ചയ്ക്കെടുത്തത്. ബില്ലിൽ ഭേദഗതി നിർദേശിക്കാനുള്ള സമയപരിധി 26 ന് വൈകിട്ട് അവസാനിച്ചിരുന്നു. ആദ്യം ഉച്ചയ്ക്ക് രണ്ടു മണി വരെയായിരുന്നു ഭേദഗതികൾ നിർദേശിക്കാൻ സമയം അനുവദിച്ചിരുന്നത്. പ്രതിപക്ഷത്തിന്റെ ആവശ്യം പ്രകാരം അത് നാലു മണിവരെയായി ദീർഘിപ്പിച്ചു. പ്രതിപക്ഷത്തിന്റെ ഭേദഗതികൾ അതിനു ശേഷമാണ് ലഭിച്ചതെന്നും അതിനാൽ പരിഗണിക്കാൻ കഴിഞ്ഞില്ലെന്നുമായിരുന്നു സ്പീക്കർ നൽകിയ വിശദീകരണം.

തുടർച്ചയായി ബോധ പൂർവം പ്രതിപക്ഷത്തെ നിയമസഭാ സെക്രട്ടേറിയറ്റ് അപമാനിക്കുകയാണെന്ന് വി ഡി സതീശൻ വിമർശിച്ചു. ഉറക്കമൊഴിച്ചിരുന്ന് തയാറാക്കിയ ഭേദഗതികളാണ് അവഗണിക്കപ്പെട്ടത്. ഭേദഗതികൾ സമർപ്പിക്കാൻ സമയം നീട്ടി നൽകണമെന്ന് എ.പി.അനിൽകുമാറും എൻ.ഷംസുദ്ദീനും രേഖാമൂലം സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തിൽ അറുന്നൂറിലേറെ ഭേദഗതികൾ പരിഗണിക്കാതെ ബിൽ ചർച്ചയ്ക്കെടുത്തത് സഭാ ചരിത്രത്തിൽ ആദ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിൽ അവതരണം മാറ്റി വയ്ക്കണം. പ്രതിപക്ഷ ഭേഗദതികളും അംഗീകരിച്ച് മറ്റൊരു ദിവസം ബിൽ കൊണ്ടു വരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭേദഗതികൾ സ്വീകരിച്ചാൽ മാത്രമേ സഭാ നടപടികളുമായി സഹകരിക്കൂവെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു പ്രതിപക്ഷം. ഭേദഗതികൾ പരിഗണിക്കാതെ മന്ത്രി ആർ.ബിന്ദു ബില്ലിന്റെ അവതരണത്തിലേക്ക് കടന്നതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ഇരുപത്തിയാറാം തീയതി വൈകിട്ട് അഞ്ചിന് മുന്നേ നൽകിയ ഭേദഗതികൾ പോലും നിയമസഭാ സെക്രട്ടേറിയറ്റ് ഒഴിവാക്കി എന്നാണ് പ്രതിപക്ഷത്തിന്റെ കുറ്റപ്പെടുത്തൽ.