സംസ്ഥാനത്തെ വികസന പദ്ധതികൾക്ക് കരുത്ത് പകർന്ന് കേന്ദ്രം; കേരളത്തിലെ തുറമുഖ റോഡുകൾക്ക് സഹായം നൽകുമെന്ന് നിതിൻ ഗഡ്കരി

ന്യൂഡൽഹി: സംസ്ഥാനത്തെ വികസന പദ്ധതികൾക്ക് കരുത്ത് പകർന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. കേരളത്തിലെ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകൾക്ക് ധനസഹായം നൽകാമെന്ന് അദ്ദേഹം ഉറപ്പു നൽകി. സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായുള്ള കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇതു സംബന്ധിച്ച പ്രത്യേക പ്രൊപ്പോസൽ സംസ്ഥാന സർക്കാർ സമർപ്പിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

സംസ്ഥാനത്തിലെ ദേശീയ പാതകളുടെ അറ്റകുറ്റപ്പണികൾക്കായി സ്ഥിരം സംവിധാനം ഏർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരം പാരിപ്പള്ളി മുതൽ വിഴിഞ്ഞം വരെ 80 കി.മീ. ഔട്ടർ റിങ് റോഡ് നിർമാണത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. 4,500 കോടി രൂപയാണ് ഇതിന് പ്രതീക്ഷിക്കുന്നത്. കേരളത്തിന് പുതുതായി അനുവദിച്ച 12 ദേശീയപാതാ പദ്ധതികൾക്ക് തത്വത്തിൽ അംഗീകാരം നൽകാനും തീരുമാനമായി. ഭാരത് മാല രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി അനുവദിച്ച റോഡുകളിൽ ചിലത് ഗതിശക്തി പദ്ധതിയിൽ പെടുത്തി വേഗത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി വിശദമാക്കി.

കേരളത്തിന് പുതുതായി അനുവദിച്ച 12 നാഷണൽ ഹൈവേ പദ്ധതികൾക്ക് പ്രിൻസിപ്പൽ അംഗീകാരം കാലതാമസമില്ലാതെ ലഭ്യമാക്കിയതിൽ മുഹമ്മദ് റിയാസ് കേന്ദ്രമന്ത്രിയ്ക്ക് പ്രത്യേകം നന്ദി അറിയിച്ചു. കണ്ണൂർ വിമാനത്താവളം വഴിയുളള ചൊവ്വ- മട്ടന്നൂർ കുട്ടുംപുഴ – വളവുപാറ – മാക്കൂട്ടം – വിരാജ്‌പേട്ട- മടിക്കേരി മൈസൂർ വരെയുള്ള റോഡിന്റെ സ്‌ട്രെച്ചിൽ നിന്ന് പ്രധാന പട്ടണമായ തലശ്ശേരി ഒഴിവായത് പുന:പരിശോധിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.