കുട്ടികൾക്കുള്ള ഇഷ്ടമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവസരം നൽകണം; മാർഗരേഖ പുറത്തിറക്കി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ അക്കാദമിക മാർഗരേഖ പുറത്തിറക്കി സർക്കാർ. എല്ലാ സ്‌കൂളുകളിലും അക്കാദമിക പ്രവർത്തനങ്ങൾ ഏകീകരിക്കുന്ന രീതിയിലാണ് സർക്കാർ മാർഗരേഖ തയ്യാറാക്കിയിരിക്കുന്നത്. സ്‌കൂൾ അന്തരീക്ഷവുമായി വിദ്യാർഥികളെ സ്വാഭാവികമായി കണ്ണിചേർക്കുന്നതിനാണ് തുടക്കത്തിലുള്ള പ്രവൃത്തി ദിവസങ്ങൾ ഉപയോഗിക്കേണ്ടതെന്നാണ് മാർഗ രേഖയിൽ വ്യക്തമാക്കിയിരിക്കുന്നത്.

കോവിഡ് പ്രതിസന്ധിയെ മറികടന്ന് സ്‌കൂളുകൾ തുറക്കുമ്പോൾ എല്ലാ വിദ്യാർത്ഥികളേയും സ്‌കൂളിലേക്ക് തിരികെ എത്തിക്കാനാണ് സർക്കാർ ലക്ഷ്യംവെയ്ക്കുന്നത്. എല്ലാ സ്‌കൂളുകളിലും ഒരേ രീതിയിൽ അക്കാദമിക പ്രവർത്തനങ്ങൾ നടക്കണമെന്നും സർക്കാർ പദ്ധതിയിടുന്നു.

കുട്ടികൾക്കുള്ള ഇഷ്ടമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവസരം നൽകണമെന്ന് മാർഗരേഖയിൽ നിർദ്ദേശിച്ചിട്ടുണ്ട്. കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിന് അധ്യാപകർ മുൻഗണന നൽകണം. സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കണം. ലഘുവ്യായാമങ്ങൾ ചെയ്യിപ്പിക്കണം. ഇഷ്ടപുസ്തകങ്ങൾ വായിക്കാൻ അവസരം നൽകണമെന്നും മാർഗനിർദ്ദേശത്തിൽ വിശദീകരിക്കുന്നു.

പഠനത്തിനായി ഓൺലൈൻ, ഓഫ്ലൈൻ സാധ്യതകൾ അധ്യാപകർ പ്രയോജനപ്പെടുത്തണം. അസൈൻമെന്റ് പ്രവർത്തനങ്ങൾ ഓൺലൈൻ വഴിയാക്കണം. സ്‌കൂളിൽ എത്താൻ സാധിക്കാത്ത വിദ്യാർഥികളുടെ പഠനം തടസ്സപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. കോവിഡ് സുരക്ഷാ മാനദണ്ഡം പാലിക്കാൻ ഓരോ സ്‌കൂളും പ്രവർത്തന സമയം ക്രമീകരിക്കണം. പഠനവിടവ് പരിഹരിക്കാൻ രക്ഷിതാക്കളുടെ സഹകരണം ഉറപ്പാക്കണമെന്നും താൽപര്യമുള്ള എല്ലാ വിദ്യാർഥികളേയും സ്‌കൂളിലെത്തിക്കാനുള്ള സൗകര്യം ഉറപ്പാക്കണമെന്നും മാർഗരേഖയിൽ പറയുന്നുണ്ട്.