ന്യൂഡൽഹി: താലിബാന് സാമ്പത്തിക പിന്തുണ നൽകി ചൈന. ഒരു മില്യൺ ഡോളറിന്റെ സാമ്പത്തിക സഹായമാണ് ചൈന താലിബാന്റെ നിയന്ത്രത്തിലുള്ള അഫ്ഗാന് നൽകിയത്. മരുന്ന്, ഭക്ഷണം തുടങ്ങിയവയ്ക്കായി മാനുഷിക സഹായമായി അഞ്ച് മില്യൺ ഡോളർ കൂടി അനുവദിക്കുമെന്നും ചൈന വാഗ്ദാനം നൽകിയിട്ടുണ്ട്. താലിബാൻ വക്താവ് സബിഹുള്ള മുജാഹിദാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം അഫ്ഗാനിസ്താനെ പുനർനിർമ്മിക്കാനും സ്ഥിരത വീണ്ടെടുക്കാനും താലിബാന് സഹായം നൽകുമെന്ന് ഖത്തറിൽ വെച്ച് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും താലിബാന്റെ ഇടക്കാല സർക്കാരിലെ ഉപപ്രധാനമന്ത്രി മുല്ല അബ്ദുൾ ഗനി ബരാദറും തമ്മിൽ നടത്തിയ ആദ്യ കൂടിക്കാഴ്ചയിൽ ചൈന വാഗ്ദാനം ചെയ്തിരുന്നു. സാമ്പത്തിക അരാജകത്വം, തീവ്രവാദ ഭീഷണികൾ, ഭരണപരമായ ബുദ്ധിമുട്ടുകൾ എന്നിങ്ങനെ നാലിരട്ടി വെല്ലുവിളികളാണ് അഫ്ഗാൻ നേരിടുന്നതെന്ന് വാങ് യീ യോഗത്തിൽ അഭിപ്രായപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഉപരോധം നീക്കണമെന്ന് യു.എസിനോടും പാശ്ചാത്യരാജ്യങ്ങളോടും, അഫ്ഗാനിസ്ഥാനെ ആരോഗ്യകരമായ വികസനത്തിന്റെ പാതയിലേക്ക് നയിക്കാൻ സഹായിക്കുന്നതിന് താലിബാനുമായി ഇടപഴകാൻ എല്ലാ കക്ഷികളോടും അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചൈന അഫ്ഗാനിസ്ഥാന് മാനുഷിക സഹായം നൽകുന്നത് തുടരുമെന്ന് അദ്ദേഹം ഉറപ്പു നൽകുകയും ചെയ്തുവെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സാമ്പത്തിക പുനർനിർമ്മാണം സാക്ഷാത്കരിക്കാൻ സഹായിക്കുന്നതിന് ആഗോള സമൂഹവുമായി ബെയ്ജിംഗ് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

