തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് ശനിയാഴ്ച വരെ 138 അടിയായി നിലനിർത്തുമെന്ന് വ്യക്തമാക്കി തമിഴ്‌നാട്. ജലനിരപ്പ് 138 അടിയിലെത്തിയാൽ സ്പിൽവേ വഴി ജലം ഒഴുക്കിക്കളയുമെന്ന് തമിഴ്‌നാട് അറിയിച്ചു. കേരളവും തമിഴ്‌നാടും തമ്മിൽ നടന്ന ഉദ്യോഗസ്ഥതല ചർച്ചയിലാണ് തമിഴ്‌നാട് ഇക്കാര്യം വ്യക്തമാക്കിയത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് അടിയന്തരമായി 137 അടിയായി നിലനിർത്തണമെന്നാണ് ഉന്നതതല സമിതി യോഗത്തിൽ കേരളം ആവശ്യപ്പെട്ടിരുന്നത്. 139.99 അടിയായി ജലനിരപ്പ് നിലനിർത്തണമെന്ന് 2018 ൽ സുപ്രീം കോടതി നിർദേശിച്ചതെന്നും കേരളം വ്യക്തമാക്കിയിരുന്നു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ പരമാവധി ജലം കേരളം കൊണ്ടു പോകണമെന്നായിരുന്നു കേരളം മുന്നോട്ട് വെച്ച ആവശ്യം. മുല്ലപ്പെരിയാറിൽ ജലനിരപ്പ് വർധിച്ച് ഒഴുക്കി കളയേണ്ട അവസ്ഥ വന്നാൽ ഇടുക്കി അണക്കെട്ടിലേക്കാകും ജലം ഒഴുകിയെത്തുക. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇവിടെ കൂടുതൽ ജലം ഉൾക്കൊള്ളാൻ കഴിയില്ല. വൈഗയിലും മധുരയിലുമായി മുല്ലപ്പെരിയാറിലെ ജലംസംഭരിക്കണമെന്നും തമിഴ്‌നാടിനോട് കേരളം ആവശ്യപ്പെട്ടു.
ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഐഎഎസ് തുടങ്ങിയവരാണ് മുല്ലപ്പെരിയാർ ഉന്നതതല സമിതി യോഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. അഡിഷനൽ ചീഫ് സെക്രട്ടറി (പിഡബ്ല്യുഡി, തമിഴ്നാട് പ്രതിനിധി) സന്ദീപ് സക്സേന ഐഎഎസ്, കേന്ദ്ര ജലകമ്മിഷൻ അംഗവും മുല്ലപ്പെരിയാർ ഉന്നതതല സമിതി ചെയർമാനുമായ ഗുൽഷൻ രാജ് തുടങ്ങിയവരും യോഗത്തിലുണ്ടായിരുന്നു.

