സുഡാനില്‍ ഭരണം പിടിച്ചെടുത്ത് സൈന്യം; അടിയന്തരാവസ്ഥ പ്രഖ്യപിച്ചു

sudaan

ഖാര്‍ത്തൂം: വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ സൈന്യം ഭരണം പിടിച്ചെടുത്തു. ഇടക്കാല സര്‍ക്കാരില്‍ നിന്നും സൈനിക അട്ടിമറിയിലൂടെ ജനറല്‍ അബ്ദെല്‍ ഫത്താഹ് അല്‍ ബുര്‍ഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഭരണം പിടിച്ചെടുത്തത്. രാജ്യത്ത് സൈന്യം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതേസമയം, സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും 140 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്നാണ് ലഭിക്കുന്ന വിവരം.

ഏകാധിപതിയായ ഒമര്‍ അല്‍ ബഷീറിന്റെ 30 വര്‍ഷത്തെ ഭരണമാണ് സുഡാനില്‍ അവസാനിച്ചത്. എന്നാല്‍ സൈന്യം ഭരണം പിടിച്ചെടുത്തതോടെ ജനാധിപത്യം സ്വപ്നം കണ്ട സുഡാന്‍ ജനതയ്ക്ക് തിരിച്ചടിയായിരിക്കുകയാണിത്.

ഖാര്‍ത്തൂം വിമാനത്താവളം അടക്കുകയും അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു. തങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കാന്‍ തയ്യാറാണെന്നും 2023 ജൂലൈയില്‍ തെരഞ്ഞെടുപ്പ് നടത്തി അധികാരം കൈമാറുമെന്നും സൈനികമേധാവി അറിയിച്ചു.

രാജ്യത്തെ മിലിറ്ററി സിവിലിയന്‍ സോവേറിയന്‍ കൗണ്‍സില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതോടെ പിരിച്ചു വിട്ടു. മിലിറ്ററി സിവിലിയന്‍ സോവേറിയന്‍ കൗണ്‍സില്‍ രൂപീകരിച്ചത് ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായിട്ടാണ്. രണ്ട് വര്‍ഷം മുമ്പാണ് ഇത് രൂപീകരിച്ചത്. കൗണ്‍സിലിന് രൂപം നല്‍കിയത് മുന്‍ ഭരണാധികാരി ഒമര്‍ അല്‍ ബഷീര്‍ ആണ്. അതേസമയം രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ നിലവിലെ പ്രധാനമന്ത്രി അബ്ദല്ല ഹംദോകിന് മാത്രമേ അധികാരമുള്ളൂവെന്ന് സുഡാന്‍ വാര്‍ത്താവിതരണ മന്ത്രാലയം ഫേസ്ബുക്കിലൂടെ അറിയിച്ചു.