കോട്ടയം: സഭാ തർക്ക വിഷയത്തിൽ നിലപാട് വ്യക്തമാക്കി ഓർത്തഡോക്സ് സഭ ഇനി ചർച്ചകൾക്കില്ലെന്ന് ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ. വിഷയത്തിൽ ഇനി ചർച്ച നടത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മതങ്ങൾ രാഷ്ട്രീയത്തിലോ രാഷ്ട്രീയം മതത്തിലോ ഇടപെടുന്നത് നല്ല പ്രവണതയല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.
പ്രകൃതിയെ കൊള്ളയടിക്കുന്നത് കുടിയേറ്റ കർഷകരല്ലെന്നും മാഫിയകളാണെന്നും അദ്ദേഹം വിശദമാക്കി. സഭ തർക്കവുമായി ബന്ധപ്പെട്ട ചർച്ചകൾ സുപ്രീം കോടതി വിധിയോടെ അവസാനിച്ചു. അത്തരം ചർച്ചകൾക്ക് ഇനി പ്രസക്തിയില്ലെന്നും വിധി അംഗീകരിച്ചാൽ സഭയിൽ സമാധാനം ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രീയത്തിൽ എന്തെങ്കിലും നീതിവിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുണ്ടെങ്കിൽ തിരുത്താനുള്ള ഉത്തരവാദിത്വം മതത്തിനുണ്ട്. മതങ്ങളിൽ തെറ്റ് സംഭവിച്ചാൽ അത് ചൂണ്ടിക്കാട്ടാനുള്ള ഉത്തരവാദിത്വം രാഷ്ട്രീയ നേതൃത്വത്തിനുമുണ്ട്. വൈദികർ രാഷ്ട്രീയ പാർട്ടിയുടെ ഭാഗമാവുന്നത് നല്ലതല്ല. അങ്ങനെയുള്ളവർ വൈദിക ജോലി ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പരിസ്ഥിതി ചൂഷണത്തിനെതിരെ സർക്കാർ കടുത്ത നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നമ്മുടെ അത്യാർഥി കൊണ്ട് പ്രകൃതി ദുരന്തങ്ങൾ ഉണ്ടാവരുതെന്നും പ്രകൃതി സംരക്ഷണത്തിന് മുന്നിട്ടിറങ്ങണമെന്നും കാതോലിക്ക ബാവ കൂട്ടിച്ചേർത്തു.

