കേരളത്തില്‍ വാക്‌സിനെടുക്കാത്ത 70% പേര്‍ക്കും പ്രതിരോധശേഷി വന്നത് രോഗം വന്നതിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനെടുക്കാത്തവരില്‍ 70 ശതമാനം പേര്‍ക്കും രോഗം വന്നതിലൂടെ മാത്രം പ്രതിരോധം ലഭിച്ചതായി കണ്ടെത്തല്‍. സംസ്ഥാനത്ത് നടത്തിയ സെറോ സര്‍വ്വേയിലാണ് പുതിയ കണ്ടെത്തല്‍. രണ്ടാം തരംഗത്തിലെ കോവിഡ് വ്യാപനത്തിന്റെ ചിത്രം വ്യക്തമാക്കുന്നതാണിത്. ഇതോടൊപ്പം ഗര്‍ഭിണികള്‍ക്ക് ഒരു ഡോസ് വാക്‌സിനെങ്കിലും അടിയന്തിരമായി നല്‍ക്ണ്ടതിന്റെ ആവശ്യകതയും സെറോ സമഗ്ര റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സര്‍വ്വേയില്‍ 18 വയസിന് മുകളിലുള്ള 4429 പേരെയാണ് മൊത്തം പരിശോധിച്ചത്. ഇതില്‍ വാക്‌സിനെടുക്കാത്ത 847 പേരില്‍ 593 പേര്‍ പോസിറ്റിവായി. അതായത് 70.01 പേര്‍ക്കാണ് വാക്‌സിനെടുക്കാത്തവരില്‍ രോഗം വന്നുമാത്രം പ്രതിരോധം ലഭിച്ചതെന്ന് വ്യക്തമാകുന്നു.

വാക്‌സിനെടുക്കാത്തവരിലെ സെറോ പോസിറ്റിവ് നിരക്ക് വന്‍ വ്യാപനത്തിന്റെ ലക്ഷണമാണ് കാണിക്കുന്നത്. രണ്ടാംതരംഗം ചികിത്സാ രംഗത്ത് പ്രതിസന്ധി സൃഷ്ടിക്കാതിരുന്നതും ശ്രദ്ധേയമാണ്. 42.7 ശതമാനത്തില്‍ നിന്ന് 70 ശതമാനം പേരിലെക്ക് വ്യാപനമെത്തിയതായി കണക്കാക്കം. എന്നാലും സര്‍വ്വേ പ്രകാരം 40.02 ശതമാനമേ കുട്ടികളില്‍ രോഗം വന്നിട്ടുള്ളൂവെന്നതും ശ്രദ്ധേയം.

അതേസമയം, തീരദേശത്ത് ഉള്ളവരില്‍ വാക്‌സിനെടുക്കാത്ത 341ല്‍ 259 പേര്‍ക്കും രോഗം വന്നുപോയവരാണ്. അതായത് 76.0 ശതമാനം. അതേസമയം,93.3 ശതമാനമാണ് രണ്ട് ഡോസുമെടുത്തവരില്‍ സെറോ നിരക്ക്. നഗര ചേരികളില്‍ വാക്‌സിനെടുക്കാത്ത 72.4% പേര്‍ക്കും ആന്റിബോഡി ഉണ്ട്. മുഴുവന്‍ വാക്‌സിനെടുത്തവരില്‍ 91.2% പ്രതിരോധം.

67.1 ശതമാനം പേര്‍ക്കാണ് ആദിവാസി വിഭാഗത്തില്‍ വാക്‌സിനെടുക്കാത്തവരില്‍ ആന്റിബോഡി കണ്ടെത്തിയത്. മുഴുവന്‍ വാക്‌സിനെടുത്ത 85.5 ശതമാനം പേരിലും പോസിറ്റിവ്. സര്‍വ്വേയില്‍ നിന്ന് കണ്ടെത്തിയത്. 58.8%ഗര്‍ഭിണികളും കോവിഡിനെതിരെ പ്രതിരോധമില്ലാത്തവരാണ്. ഇതുവരെ വാക്‌സിനെടുക്കാത്ത 1337 പേരില്‍ 49.8 ശതമാനം പേര്‍ക്ക് ആന്റിബോഡി ഉണ്ട്. ഒരു ഡോസെങ്കിലും എടുത്തവരില്‍ 87.6 ശതമാനം പ്രതിരോധമാണ് ഉള്ളത്. ഒരു ഡോസെങ്കിലും എടുക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തം.

സര്‍വ്വേ കണക്കുകള്‍ എടുത്ത് നോക്കിയാല്‍ വാക്‌സിന്‍ നല്‍കുന്ന പ്രതിരോധത്തിന്റെ ശുഭസൂചനയാണ്. വാക്‌സിനെടുത്തവരില്‍ 89.92 ശതമാനം പേര്‍ക്ക് പ്രതിരോധശേഷിയുണ്ട്. ഒരു ഡോസെങ്കിലും എടുത്തവരില്‍ 81.70 ശതമാനവും കൊവിഡ് വന്നുപോയവരില്‍ 95.55 ശതമാനം പേര്‍ക്കും പ്രതിരോധ ആന്റിബോഡിയുണ്ട്. ജില്ലകളില്‍ പത്തനംതിട്ടയിലാണ് ഏറ്റവുമധികം സെറോ നിരക്ക് 92.4 ശതമാനം.ഏറ്റവും കുറവ് വയനാട്ടിവാണ് 70.8 ശതമാനം.