മുല്ലപ്പെരിയാർ ഡാമിന് ഗുരുതരമായ ഘടനാ പ്രശ്‌നങ്ങൾ; യുഎൻ സർവകലാശാലയുടെ റിപ്പോർട്ട് സുപ്രീം കോടതിയിലേക്ക്

ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ എൻവയോൺമെന്റ് ആൻഡ് ഹെൽത്തിന്റെ റിപ്പോർട്ട് സുപ്രീംകോടതിയിൽ. ഡാമിന് ഗുരുതരമായ ഘടനാ പ്രശ്‌നങ്ങളുണ്ടെന്നും ഈ അണക്കെട്ട് വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നുമാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. കേരളത്തിൽ ആവർത്തിക്കുന്ന പ്രളയ സാഹചര്യത്തിൽ മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് നൽകിയ ഹർജിയിലാണ് കോടതിയുടെ ശ്രദ്ധ റിപ്പോർട്ടിലേക്കും കൊണ്ടുവരാൻ ഹർജിക്കാരൻ ശ്രമിക്കുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വലിയ കോൺക്രീറ്റ് അണക്കെട്ടുകളുടെ ശരാശരി ആയുസ്സ് 50 കൊല്ലമാണെന്ന് കണക്കാക്കിയാണ് യുഎൻ ഇത്തരത്തിലൊരു മുന്നറിയിപ്പ് നൽകുന്നത്. യുഎൻ സർവകലാശാലയുടെ കാനഡ ആസ്ഥാനമായുള്ള ‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ എൻവയോൺമെന്റ് ആൻഡ് ഹെൽത്താ’ണ് ‘പഴക്കമേറുന്ന ജലസംഭരണികൾ: ഉയർന്നുവരുന്ന ആഗോളഭീഷണി’ എന്ന പേരിൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

നൂറിലധികം വർഷങ്ങളുടെ പഴക്കം മുല്ലപ്പെരിയാർ ഡാമിന് ഉണ്ടെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്. ഭൂകമ്പ സാധ്യതാപ്രദേശത്താണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഘടനാപരമായ പ്രശ്‌നങ്ങളുമുണ്ട്. അണക്കെട്ട് നിർമ്മിച്ച കാലത്തെ നിർമ്മാണ വസ്തുക്കൾ ഇന്ന് തീർത്തും ഉപയോഗശൂന്യമായ വസ്തുക്കളാണ്. മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നാൽ 35 ലക്ഷം പേർ അപകടത്തിലാകും. അതിർത്തി സംസ്ഥാനങ്ങളായ കേരളവും തമിഴ്‌നാടും തമ്മിലുള്ള തർക്ക വിഷയമാണിതെന്നും റിപ്പോർട്ടിൽ വിശദമാക്കുന്നുണ്ട്.

അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രവർത്തനം നിരീക്ഷിക്കുന്ന സുപ്രീംകോടതി നിയോഗിച്ച നിരീക്ഷണ സമിതി അടക്കം വളരെ അലംഭാവം കാണിക്കുന്നുവെന്നാണ് ഹർജിക്കാരന്റെ ആരോപണം. പ്രളയ സമാനമായ അവസ്ഥയിൽ റൂൾ കർവ്, ഗേറ്റ് ഓപ്പറേഷൻ അടക്കമുള്ള കാര്യങ്ങളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും പ്രളയകാലത്ത് അലക്ഷ്യമായാണ് ഡാമിന്റെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നു.