ന്യൂഡൽഹി: വാക്‌സിൻ നിർമ്മാണ കമ്പനികളുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം 100 കോടി ഡോസ് വാക്‌സിൻ പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് ഏഴ് വാക്‌സിൻ നർമ്മാണ കമ്പനികളുമായി പ്രധാനമന്ത്രി ചർച്ച നടത്തിയത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക്, ഡോ റെഡ്ഡിസ് ലബോറട്ടറിസ്, സൈഡസ് കാഡില, ബയോളജിക്കൽ ഇ, ജെനോവാ ബയോഫാർമ്മ, പനേസിയ ബയോടെക് എന്നീ കമ്പനികളാണ് പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ പങ്കെടുത്തത്.
എല്ലാവർക്കും വാക്‌സിൻ എന്ന മന്ത്രം ഉയർത്തി നമ്മുടെ രാജ്യത്തിന് പുറമെ മറ്റ് രാജ്യങ്ങൾക്ക് കൂടി വാക്‌സിൻ നൽകി സഹായിക്കണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഒക്ടോബർ 21 ന് സംഘടിപ്പിച്ച വാക്‌സിൻ യജ്ഞമാണ് 100 കോടി എന്ന വലിയ ലക്ഷ്യം കൈവരിക്കാൻ രാജ്യത്തെ സഹായിച്ചത്. ശനിയാഴ്ച്ച രാവിലെ ഏഴ് മണി വരെയുള്ള കണക്കുകൾ അനുസരിച്ച് രാജ്യത്ത് 101.30 കോടി ജനങ്ങൾ കോവിഡ് വാക്‌സിന്റെ ഒന്നാം ഡോസ് സ്വീകരിച്ചിട്ടുണ്ട്.
രാജ്യത്തെ ജനസംഖ്യയുടെ 75 ശതമാനം പേരും ഒന്നാം ഡോസ് വാക്‌സിനും, 31 ശതമാനം പേർ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കോവാക്‌സിൻ, കോവിഷിൽഡ്, സ്പുട്ട്‌നിക്ക് എന്നീ വാക്‌സിനുകളാണ് വാക്‌സിൻ യജ്ഞത്തിൽ ഉപയോഗിച്ചത്.

