ജനങ്ങളുടെ സ്വകാര്യതയെക്കുറിച്ച് പറയാന്‍ വാട്ട്‌സപ്പിന് എന്ത് യോഗ്യതയെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സമൂഹമാധ്യമമായ വാട്സാപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രസര്‍ക്കാര്‍. വാട്സാപ്പ് തര്‍ക്കപരിഹാര അവകാശങ്ങള്‍ ലംഘിക്കുന്നതിലൂടെ ഇതിനകം തന്നെ ജനങ്ങളുടെ മൗലിക അവകാശങ്ങള്‍ ലംഘിച്ചിരിക്കുന്നുവെന്ന് സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ പറഞ്ഞു.പുതിയ ഐടി നിയമം ജനങ്ങളുടെ സ്വകാര്യത ഹനിക്കുന്നതാണെന്നാരോപിച്ച് വാട്സാപ്പ് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കേന്ദ്രസര്‍ക്കാര്‍ വാട്സാപ്പിനെതിരെ തിരിഞ്ഞത്.

ഉപഭോക്താക്കളുടെ വിവരങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച് പണമുണ്ടാക്കുന്ന ഈ പ്ലാറ്റ്ഫോമുകള്‍ തങ്ങള്‍

ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ശേഖരിക്കുകയും അത് ഫെയ്സ്ബുക്കിനും മറ്റ് തേഡ് പാര്‍ട്ടി സ്ഥാപനങ്ങള്‍ക്കും വാണിജ്യാവശ്യങ്ങള്‍ക്കായി പങ്കുവെക്കുന്ന വാട്സാപ്പ് സ്വകാര്യതയുടെ സംരക്ഷകരാണെന്ന് പറയാന്‍ നിയമപരമായി യോഗ്യരല്ലെന്നും സര്‍ക്കാര്‍ വിമര്‍ശിച്ചു.വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും സേവനങ്ങളിലും ഫെയ്സ്ബുക്കിന് ഉത്തരവാദിത്വം ഉറപ്പുവരുത്തണം.

സന്ദേശങ്ങളുടെ ഉറവിടം എവിടെയാണെന്ന് രേഖപ്പെടുത്തണമെന്നുള്ള നിര്‍ദേശത്തിനെതിരെയാണ് വാട്സാപ്പ് കോടതിയെ സമീപിച്ചത്. ഈ നിര്‍ദേശം നടപ്പിലാക്കാന്‍ തങ്ങള്‍ക്ക് ധാര്‍മികവും സാങ്കേതികവുമായ വെല്ലുവിളികളുണ്ടെന്ന് വാട്സാപ്പ് പറയുന്നു.

എന്‍ഡ് റ്റു എന്‍ഡ് എന്‍ക്രിപ്ഷന്‍ തകര്‍ക്കണം എന്നല്ലെന്നും ഉള്ളടക്കങ്ങളുടെ ഉറവിടം സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ വാട്ട്‌സപ്പ് തയ്യാറാകണമെന്നും സര്‍ക്കാര്‍ പറഞ്ഞു. അല്ലെങ്കില്‍ അതിനുള്ള സംവിധാനമൊരുക്കണം.

ഭരണഘടനാ വിരുദ്ധവും സ്വകാര്യതയ്ക്കുള്ള അവകാശം ലഘിക്കുന്നതുമാണ് സര്‍ക്കാരിന്റെ പുതിയ ഐടി നിയമത്തിലെ ചട്ടങ്ങള്‍ എന്ന് കാണിച്ച് വാട്സാപ്പ് നല്‍കിയ ഹര്‍ജിയില്‍ ഓഗസ്റ്റിലാണ് ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേലിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് സര്‍ക്കാരിന്റെ പ്രതികരണം ആരാഞ്ഞത്. ഫെയ്സ്ബുക്കും ഇതേ ഹര്‍ജി നല്‍കിയിരുന്നു.