ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; ഹൈക്കോടതി വിധിക്കെതിരെ കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിനുള്ള അനുപാതവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച് കേരള സര്‍ക്കാര്‍. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിനുള്ള 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. സ്‌കോളര്‍ഷിപ്പ് ജനസംഖ്യാടിസ്ഥാനത്തില്‍ തീരുമാനിക്കണമെന്നായിരുന്നു ഹൈക്കോടതി വിധിച്ചത്. അതേസമയം, സംസ്ഥാനത്തിന് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് തീരുമാനിക്കാന്‍ അധികാരമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി.

മെയ് 28 ലെ ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണമെന്ന ഉത്തരവ് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നത്. സ്‌കോളര്‍ഷിപ്പ് ലഭിച്ചുകൊണ്ടിരുന്നവരുടേയും ബന്ധപ്പെട്ട സമുദായത്തിന്റെെയും വാദം കേള്‍ക്കാതെയാണ് വിധി പുറപ്പെടുവിച്ചത്. പൊതുതാല്‍പര്യ ഹര്‍ജിയില്‍ പുറപ്പെടുവിച്ച വിധി നിലനില്‍ക്കുന്നതല്ലെന്നുമായിരുന്നു പുനഃപരിശോധന ഹര്‍ജിയിലെ വാദം.

കോടതി ഈ വാദം അംഗീകരിച്ചില്ല. ആനുകൂല്യങ്ങള്‍ ജനസംഖ്യ അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങളെ കണക്കാക്കി വിതരണം ചെയ്യണം എന്നതായിരുന്നു ഹൈക്കോടതിയുടെ വിധി. ഇത്തരത്തില്‍ ആനുകൂല്യങ്ങള്‍ ഒരു വിഭാഗത്തിന് മാത്രം നല്‍കുന്നത് വിവേചനം ആണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.