വ്യാജ പട്ടികജാതി സർട്ടിഫിക്കറ്റ് ഉണ്ടാക്കി എംപിമാരായി; അഞ്ച് എംപിമാർക്കെതിരെ ആരോപണവുമായി ജിതൻ റാം മാഞ്ചി

ന്യൂഡൽഹി: ഒരു കേന്ദ്രമന്ത്രി ഉൾപ്പെടെ അഞ്ച് പേർ ലോക്‌സഭാ എംപിമാർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബീഹാർ മുൻ മുഖ്യമന്ത്രിയും ബി.ജെ.പി സഖ്യകക്ഷി നേതാവുമായ ജിതൻ റാം മാഞ്ചി. കോൺഗ്രസ് എം.പി മുഹമ്മദ് സിദ്ദീഖ്, ബി.ജെ.പി എംപിമാരായ കേന്ദ്രമന്ത്രി എസ്.പി. സിങ് ബാഘേൽ, ജയ്‌സിദ്ധേശ്വർ ശിവാചാര്യ മഹാസ്വാമിജി, തൃണമൂൽ കോൺഗ്രസ് എം.പി അപരൂപ പൊഡ്ഢാർ, സ്വതന്ത്ര എം.പി നവ്‌നീത് രവി റാണ എന്നിവർക്കെതിരെയാണ് മാഞ്ചി ആരോപണം ഉന്നയിച്ചത്.

പട്ടികജാതി വിഭാഗക്കാർക്കായി സംവരണം ചെയ്യപ്പെട്ട സീറ്റുകളിൽ വ്യാജ ജാതി സർട്ടിഫിക്കറ്റ് സമർപ്പിച്ചാണ് ഇവർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നാണ് മാഞ്ചി ആരോപിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തന്റെ പാർട്ടിയായ ഹിന്ദുസ്താനി അവാം മോർച്ച (സെക്യുലർ) ദേശീയ നിർവാഹക സമിതിക്കു ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

അതേസമയം ഉത്തർപ്രദേശിൽ എസ്.പി. സിങ് ബാഘേൽ പട്ടികജാതിയിൽപ്പെടുന്നയാളാണെന്ന് അറിയിച്ച് അദ്ദേഹത്തിന്റെ പ്രതിനിധി രംഗത്തെത്തി. മറ്റു പാർട്ടികളിലെ എം.പിമാർ ഇക്കാര്യത്തിൽ പ്രതികരണമൊന്നും നടത്തിയിട്ടില്ല.