കോഴിക്കോട്: റോഡ് നിർമ്മാണത്തിൽ അലംഭാവം കാണിച്ച കരാറുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് പൊതുമരാമത്ത് വകുപ്പ്. കോഴിക്കോട് ജില്ലയിൽ റോഡ് നിർമ്മാണ പ്രവർത്തനങ്ങളിൽ അലംഭാവം കാണിച്ച കരാറുകാരനിൽ നിന്ന് പിഴ ഈടാക്കാൻ മന്ത്രി പി.എ മുഹമ്മദ് റിയാസ് ശുപാർശ ചെയ്തു. ദേശീയ പാത 766 ൽ നടക്കുന്ന പ്രവർത്തിയിൽ പുരോഗതി ഇല്ലാത്തതിനെ തുടർന്നാണ് കരാറുകാർക്കെതിരെ നടപടി സ്വീകരിക്കാൻ മന്ത്രി ശുപാർശ ചെയ്തത്.
നാഥ് ഇൻഫാസ്ട്രക്ചർ കമ്പനിയിൽ നിന്നും പിഴ ഈടാക്കാനാണ് മന്ത്രി ശുപാർശ ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് എക്സിക്യുട്ടീവ് എഞ്ചിനീയർ നിർദേശം നൽകിയെന്നാണ് വിവരം. ദേശീയപാത 766 തിരുവമ്പാടിക്കടുത്ത് പുല്ലാഞ്ഞിമേട് വളവിലെ നവീകരണ പ്രവർത്തിയിലാണ് നാഥ് കൺസ്ട്രക്ഷൻസ് അലംഭാവം വരുത്തിയത്. മന്ത്രി പി.എ മുഹമ്മദ് റിയാസ് സെപ്തംബർ മാസത്തിൽ ഈ സ്ഥലം സന്ദർശിച്ച് പ്രവർത്തി സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നിർദ്ദേശം നൽകിയിരുന്നു.
ഒരു ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ ഒക്ടോബർ 15 നകം തീർക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ കരാറുകാരൻ മന്ത്രിയുടെ നിർദേശം പാലിച്ചില്ല. തുടർന്നാണ് കർശന നടപടികളിലേക്ക് കടക്കാൻ തീരുമാനിച്ചത്. സമയബന്ധിതമായി പ്രവർത്തി പൂർത്തിയാക്കാത്ത കരാറുകാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

