മനുഷ്യശരീരത്തില്‍ പന്നിയുടെ വൃക്ക; പുതിയ ചരിത്രം കുറിച്ച് ശാസ്ത്രലോകം

ന്യൂയോര്‍ക്ക്: പന്നിയുടെ വൃക്ക മനുഷ്യശരീരത്തിലേക്ക് മാറ്റിവെച്ച് മറ്റൊരു ചരിത്രം കുറിച്ചിരിക്കുയാണ് ന്യൂയോര്‍ക്കിലെ എന്‍വൈയു ലാംഗോണ്‍ ഹെല്‍ത്ത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

മസ്തിഷ്‌കമരണം സംഭവിച്ച വ്യക്തിയില്‍ ആണ് പന്നിയുടെ വൃക്ക മാറ്റിവെച്ചത്. അദ്ദേഹത്തിന്റെ വൃക്കയും പ്രവര്‍ത്തനരഹിതമെന്നുള്ള ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. വ്യക്തിയില്‍ നിന്ന് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ മാറ്റുന്നതിന് മുമ്പ് തന്നെ ഈ പരീക്ഷണത്തിന് അവരുടെ കുടുംബം സമ്മതം നല്‍കിയിരുന്നു.

ഇവിടെ വൃക്കദാതാവായ പന്നിയുടെ ജീനുകളില്‍ മാറ്റം വരുത്തിയിരുന്നു. അതിനാല്‍ വൃക്കയെ സ്വീകര്‍ത്താവിന്റെ ശരീരം ഉടനെ തള്ളുന്നില്ല എന്നതാണ് ഈ ശസ്ത്രക്രിയയുടെ വിജയം എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.സ്വീകര്‍ത്താവിന്റെ രക്തക്കുഴലുകളിലേക്ക് പുതിയ വൃക്ക ഘടിപ്പിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ശരീരത്തിന് പുറത്ത് വെച്ചു നിരീക്ഷിക്കുകയായിരുന്നു. ഇത്തരത്തില്‍ മൂന്ന് ദിവസത്തോളം നിരീക്ഷണം നടത്തുകയും തുടര്‍ന്ന് മാറ്റിവെച്ച വൃക്കയുടെ പ്രവര്‍ത്തന ഫലങ്ങള്‍ വളരെ സാധാരണമെന്നുള്ള നിഗമനത്തിലേക്ക് എത്തിച്ചേരുകയായിരുന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.

ശരീരത്തിനു പുറത്തേക്ക് വൃക്കയിലേക്കുള്ള രക്തക്കുഴലുകള്‍ എടുത്താണ് പുതിയ വൃക്കയോട് ചേര്‍ത്തത്. ശേഷം വൃക്ക സാധാരണ രീതിയില്‍ പ്രവര്‍ത്തിച്ചു. തുടര്‍ന്ന് മൂത്രം ഉല്‍പാദിപ്പിച്ചെന്ന് എന്‍വൈയു ലാന്‍ഗോണ്‍ ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. റോബര്‍ട്ട് മോണ്ട്ഗോമെറി അറിയിച്ചു. ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും ശുഭസൂചനയാണ് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അവയവങ്ങളുടെ ഉറവിടമാണ് ജനിതകമാറ്റം വരുത്തിയ പന്നികള്‍ എന്നാണ് ഡോക്ടറിന്റെ അഭിപ്രായം. അതേസമയം, ഇതിനെതിരേ ചില ഡോക്റ്റര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്.

6 മാസം സമയമാണ് പ്രായപൂര്‍ത്തിയായ ഒരു മനുഷ്യന്റെ വളര്‍ച്ച കൈവരിക്കാന്‍ പന്നികള്‍ക്ക് വേണ്ടത്.ഇതിന് മുമ്പ് മനുഷ്യരില്‍ പന്നികളുടെ ഹൃദയവാല്‍വുകളും പ്രമേഹരോഗികള്‍ പന്നികളുടെ പാന്‍ക്രിയാസ് സെല്ലുകളും ഉപയോഗിച്ചിട്ടുണ്ട്. പന്നിയുടെ ചര്‍മം പൊള്ളലേറ്റവര്‍ക്ക് താല്‍ക്കാലികമായി ഗ്രാഫ്റ്റ് ചെയ്യാറുമുണ്ട്.