തൃശ്ശൂർ: അതിരപ്പിള്ളി, വാഴച്ചാൽ, തുമ്പൂർമുഴി വിനോദ സഞ്ചാരകേന്ദ്രങ്ങൾ തുറന്നു. മഴ മാറി അതിരപ്പള്ളി പുഴയിലെ നീരൊഴുക്ക് കുറഞ്ഞതോടെയാണ് വിനോദ സഞ്ചാരകേന്ദ്രങ്ങൾ തുറക്കാൻ തീരുമാനമാനിച്ചത്. കനത്ത മഴയിൽ അതിരപ്പിള്ളി പുഴ നിറഞ്ഞാഴുകിയതിനെ തുടർന്നാണ് അതിരപ്പിള്ളി, വാഴച്ചാൽ, തുമ്പൂർമുഴി വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടച്ചത്. അപകട ഭീഷണിയെത്തുടർന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരമായിരുന്നു നടപടി.
വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നെങ്കിലും മലക്കപ്പാറയിലേക്ക് പോകാൻ അനുവദിക്കില്ല. മലക്കപ്പാറ റൂട്ട് 24 വരെ തുറക്കേണ്ടെന്ന് തീരുമാനം. സംസ്ഥാനത്ത് മഴ കുറഞ്ഞു വരികയാണ്. കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ അറിയിപ്പ് പ്രകാരം ഇന്ന് മൂന്ന് ജില്ലകളിൽ മാത്രമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അതിതീവ്ര മഴക്ക് സാധ്യതയുള്ളത്. മറ്റ് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. വ്യാഴാഴ്ച്ച 12 ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ടുകളും പിൻവലിച്ചു.
മഴ മാറിയതോടെ ആലപ്പുഴ ജില്ലയിലെ കുട്ടനാട് , അപ്പർ കുട്ടനാട് മേഖലയിൽ ജലനിരപ്പ് കാര്യമായി കുറഞ്ഞു. ഒറ്റപ്പെട്ട ചില സ്ഥലങ്ങളിൽ മാത്രമാണ് നിലവിൽ വെള്ളക്കെട്ടുള്ളത്. അമ്പലപ്പുഴ തിരുവല്ല സംസ്ഥാനപാതയിൽ ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു. എ.സി. റോഡിൽ ഭാഗികമായി വാഹനങ്ങൾ കടന്നുപോകുന്നുണ്ട്. അതേസമയം മഴ മാറി നിൽക്കുകയും നീരൊഴുക്ക് കുറയുകയും ചെയ്താൽ ഇടുക്കി ഡാമിന്റെ ഷട്ടറുകൾ അടയ്ക്കുന്ന കാര്യവും കെ എസ് ഇ ബിയുടെ പരിഗണനയിലാണ്. മഴ മാറി നിന്നാൽ നീരൊഴുക്ക് കുറയുമെന്നും ഡാമിലെ ജലനിരപ്പ് താഴുമെന്നുമാണ് കെഎസ്ഇബി വിലയിരുത്തുന്നത്.

