രാജ്യത്ത് ഭരണനിർവ്വഹണം സുതാര്യമാകണം; അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ മുൻകാല കോൺഗ്രസ് സർക്കാരുകൾക്കെതിരെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. അഴിമതിക്കെതിരെ ശബ്ദിക്കാനുള്ള ഇച്ഛാശക്തി കഴിഞ്ഞ കാലത്തെ സർക്കാരിനില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര വിജിലൻസ് കമ്മീഷന്റെയും സിബിഐയുടെയും സംയുക്തയോഗത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്.

കഴിഞ്ഞ സർക്കാരിനെ നയിച്ചവരും അഴിമതിയിൽ പങ്കാളികളായിരുന്നു. എന്നാൽ ഇന്ന് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന് അഴിമതിയെ അതിജീവിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ഭരണനിർവ്വഹണം സുതാര്യമാകണം. അഴിമതി വെച്ചുപൊറുപ്പിക്കില്ല. സാധാരണക്കാരെ പിഴിയുന്ന നടപടിക്ക് അറുതി വരുത്തുമെന്നും അദ്ദേഹം വിശദമാക്കി.

സൈബർ കുറ്റകൃത്യങ്ങൾ ഇനിയും പൂർണ്ണമായി തടയാനായിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.