തിരുവനന്തപുരം: പ്രകൃതിക്ഷോഭത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കൊപ്പമാണ് കേരളത്തിന്റെ മനസെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരിസ്ഥിതി സംരക്ഷണത്തിലും പ്രകൃതിയെ കൈകാര്യം ചെയ്യുന്നതിലും അതീവ ശ്രദ്ധ വേണമെന്നതാണ് പ്രകൃതി ദുരന്തങ്ങൾ ഓർമ്മപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മഴക്കെടുതിയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ കല്ലിയൂർ വില്ലേജിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനും പ്രകൃതിയെ സംരക്ഷിക്കാനും ശാശ്വതമായ ഒരു പരിഹാരം കണ്ടെത്തണം. കേരളത്തിന് പുറമേ 20ൽ അധികം സംസ്ഥാനങ്ങളിലാണ് ഈ സീസണിൽ അതിശക്തമായ മഴ രേഖപ്പെടുത്തിയത്. നിലവിലെ സാഹചര്യത്തിൽ എല്ലാവരും ആശങ്കാകുലരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കല്ലിയൂർ എം.എൻ.എൽ.പി.എസിലെ ദുരിതാശ്വാസ ക്യാമ്പിലുള്ളവരുമായി അദ്ദേഹം ആശയവിനിമയം നടത്തി. എ.വിൻസെന്റ് എം.എൽ.എ, ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസ മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവരോടൊപ്പമാണ് ഗവർണർ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചത്.

