കോവിഡ് പ്രതിരോധം; രാജ്യത്തെ ആർ വാല്യു നിരക്ക് കുറയുന്നു

ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തിന്റെ വേഗത നിർണയിക്കുന്ന ആർ-വാല്യൂ നിരക്ക് കുറയുന്നു. രാജ്യത്തെ ആർ-വാല്യൂ നിരക്ക് സെപ്റ്റംബർ മാസം മുതൽ ഒന്നിന് താഴെയാണ്. ഇന്ത്യയിൽ കോവിഡ് പടരുന്നതിന്റെ തോത് കുറഞ്ഞുവരികയാണെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

രോഗബാധിതനായ വ്യക്തി ശരാശരി എത്ര പേർക്ക് രോഗം പടർത്തുന്നുവെന്നതാണ് റീപ്രൊഡക്ഷൻ നമ്പർ അഥവാ ‘ആർ’ എന്നത്. എത്രമാത്രം ശക്തമായി വൈറസ് പടരുന്നുവെന്നും ആർ വാല്യൂ നിരക്കിലൂടെ മനസിലാക്കാൻ കഴിയും. ആർ-വാല്യൂ ഒന്നിൽ താഴെയാണെങ്കിൽ രോഗം വളരെ സാവധാനമാണ് പടരുന്നത്.

ഏറ്റവും കൂടുതൽ സജീവ രോഗികളുള്ള രാജ്യത്തെ ആദ്യ പത്ത് സംസ്ഥാനങ്ങളിലെ കണക്കുകൾ പരിശോധിച്ചാലും ആർ-വാല്യൂ ഒന്നിന് താഴെയാണ്. എന്നാൽ രാജ്യത്തെ കൊൽക്കത്ത, ബെംഗളൂരു നഗരങ്ങളിൽ ആർ വാല്യൂ ഒന്നിന് മുകളിലാണ്. ചെന്നൈ, പൂനെ, മുംബൈ നഗരങ്ങളിൽ ഒന്നിനോട് അടുത്താണ് ആർ-വാല്യൂ. സെപ്റ്റംബർ 25 നും ഒക്ടോബർ 18 നും ഇടയിലുള്ള കണക്ക് പ്രകാരം 0.90 ആണ് രാജ്യത്തെ ആർ-വാല്യൂ. സെപ്റ്റംബർ മൂന്ന് വരെ 1.11 ആയിരുന്നു ഇന്ത്യയിലെ ആർ വാല്യു. അതേസമയം രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ബുധനാഴ്ച്ച 14,623 പേർക്കാണ് ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത്.