ന്യൂഡൽഹി: ജനന സർട്ടിഫിക്കറ്റ് പൗരത്വ രേഖയായി അംഗീകരിക്കുന്ന വിഷയം കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വിവിധ മന്ത്രാലയങ്ങളുടെ യോഗത്തിലാണ് ഈ വിഷയത്തെ കുറിച്ച് ചർച്ച ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ നിർദ്ദേശം മുന്നോട്ട് വച്ചത്.
നിർദ്ദേശം പ്രായോഗികമാക്കുന്നതിനുള്ള തുടർ നടപടികൾ ആലോചിക്കാൻ പ്രധാനമന്ത്രി മന്ത്രാലയ സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിരവധി സുപ്രധാന തീരുമാനങ്ങളെ കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തതായാണ് റിപ്പോർട്ടുകൾ.
പൗരത്വ നിയമഭേദഗതി പ്രതിഷേധങ്ങളെ തുടർന്ന് പൗരത്വ രേഖ ലഭ്യമാക്കുന്നതിന് ലളിതമായ മാർഗം സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് വകുപ്പ് സെക്രട്ടറിമാർക്ക് നൽകിയിരിക്കുന്ന നിർദേശം. അഞ്ചു വർഷം കൊണ്ട് ദാരിദ്ര്യ നിർമ്മാർജ്ജനം തുടങ്ങിയ നിർദ്ദേശങ്ങളും പ്രധാനമന്ത്രിയുടെ അറുപതിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

