നഷ്ടമായത് 39 ജീവനുകള്‍; ദുരന്തത്തിന് കാരണം ഇരട്ട ന്യൂനമര്‍ദമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തെക്കന്‍ ജില്ലകളിലുണ്ടായ കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും ഉരുള്‍പൊട്ടലിലുമായി 39 പേരുടെ ജീവനാണ് ഇതുവരെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ് പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഇരട്ട ന്യൂനമര്‍ദമാണ് ഈ ദുരന്തത്തിന് കാരണമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രി ആദരാജ്ഞലി അര്‍പ്പിക്കുകയും ചെയ്തു.

ഒക്ടോബര്‍ 18,19 തീയതികളിലായിട്ട് മഴയ്ക്ക് നേരിയ ശമനം വന്നിട്ടുണ്ട്. എന്നാല്‍ ഇന്ന് മുതല്‍ വരുന്ന മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത് നിലവില്‍ 304 ദുരിതാശ്വാസ ക്യാമ്പുകളുണ്ട്. ഇവിടെങ്ങളിലായി 3851 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ദുരന്തത്തില്‍ ആകെ 217 വീടുകള്‍ പൂര്‍ണ്ണമായും 1393 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ ഒരിക്കലും കൈവിടില്ലെന്നും അപ്രതീക്ഷിതമായാണ് ദുരന്തം സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മഴക്കെടുതിയെ തുടര്‍ന്ന് രണ്ട് ദിവസത്തേക്ക് നിയമസഭ സമ്മേളനം ഒഴിവാക്കുകയും ചെയ്തു.