വെള്ളക്കെട്ടിലൂടെ സാഹസികമായി ബസ് ഓടിച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

കോട്ടയം: വെള്ളക്കെട്ടിലൂടെ സാഹസികമായി ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്കെതിരെ നടപടി. ശക്തമായ മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ സാഹസികമായി ബസ് ഓടിച്ച ഡ്രൈവർ എസ് ജയദീപിനെയാണ് കെഎസ്ആർടിസി സസസ്പെൻഡ് ചെയ്തത്. കോട്ടയം പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്കുമുന്നിൽ രൂപപ്പെട്ട വള്ളക്കെട്ടിലൂടെ ജയദീപ് സാഹസികമായി വാഹനം ഓടിച്ചത്. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറാണ് ജയദീപ്. ഗതാഗതമന്ത്രി ആന്റണി രാജുവാണ് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയ ഡ്രൈവറെ സസ്പെൻഡ് ചെയ്യാൻ കെഎസ്ആർടി മാനേജിംഗ് ഡയറക്ടർക്ക് നിർദേശം നൽകിയത്.

ഈരാറ്റുപേട്ടയിലേക്ക് പോയ ബസ് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തിൽ മുങ്ങിയത്. പ്രദേശവാസികൾ ചേർന്നാണ് ബസിൽ ഉണ്ടായിരുന്നവരെ പുറത്തിറക്കിയത്.