പാകിസ്താനെക്കാള്‍ പട്ടിണിക്കാര്‍ ഇന്ത്യയില്‍ ! ആഗോള പട്ടിണി സൂചികയില്‍ നാണംകെട്ട സ്ഥാനം

ന്യൂഡല്‍ഹി: ആഗോള പട്ടിണി സൂചികയില്‍ (ജി.എച്ച്.ഐ.) പാകിസ്താനും പിന്നിലായി ഇന്ത്യ. മറ്റ് അയല്‍രാജ്യങ്ങളായ ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും നേപ്പാളിനും പിന്നില്‍ 116 രാജ്യങ്ങളുടെ പട്ടികയില്‍ 101-ാം സ്ഥാനത്താണ് ഇന്ത്യ. 107 രാജ്യങ്ങളുടെ കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ ഇന്ത്യ 94-ാം സ്ഥാനത്തായിരുന്നു. ഐറിഷ് ജീവകാരുണ്യ സ്ഥാപനമായ കണ്‍സേണ്‍ വേള്‍ഡ്‌വൈഡും ജര്‍മന്‍ സംഘടനയായ വെല്‍റ്റ് ഹങ്കര്‍ ഹില്‍ഫെയും ചേര്‍ന്നാണ് ജി.എച്ച്.ഐ. റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ശരീരശോഷണം, വളര്‍ച്ചാ മുരടിപ്പ് എന്നീ സൂചകങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണിസൂചിക തയ്യാറാക്കുന്നത്. ഇന്ത്യയിലെ സ്ഥിതി ഭയപ്പെടുത്തുന്നതെന്നാണ് ഇവരുടെ വിലയിരുത്തല്‍. ബലാറസ്, ചൈന, ബ്രസീല്‍, കുവൈത്ത്, ക്യൂബ അടക്കം അഞ്ചില്‍ താഴെ സ്‌കോറുള്ള 18 രാജ്യങ്ങളാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.

101-ാം സ്ഥാനത്തുള്ള ഇന്ത്യയുടെ ഗ്ലോബല്‍ ഹങ്കര്‍ ഇന്‍ഡെക്സ് സ്‌കോര്‍ 27.5 ആണ്. 2000-ല്‍ 38.8 ഉം 2006 -ല്‍ 37.4 ലും 2012-ല്‍ 28.8 മായിരുന്നു ഇന്ത്യയുടെ സ്‌കോര്‍. ശിശുമരണ നിരക്ക്, വളര്‍ച്ചാ മുരടിപ്പ്, പോഷകാഹാരക്കുറവ് എന്നീ സൂചകങ്ങളില്‍ ഇന്ത്യ മെച്ചപ്പെടുന്നുവെന്നണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

അയല്‍രാജ്യങ്ങളായ പാകിസ്താനും നേപ്പാളുമെല്ലാം പട്ടികയില്‍ ‘ഗുരുതരം’ വിഭാഗത്തിലാണെങ്കിലും റാങ്കിങ്ങില്‍ ഇന്ത്യയെക്കാള്‍ മുന്നിലാണ്. ബുറുണ്ടി, കോമറോസ്, സൗത്ത് സുഡാന്‍, സിറിയ, സൊമാലിയ തുടങ്ങിയവരാണ് പട്ടികയില്‍ ഏറ്റവും പിന്നില്‍.