ഗർഭഛിദ്രത്തിനുള്ള സമയപരിധി 24 ആഴ്ചയാക്കി ഉയർത്തി; വിജ്ഞാപനം പുറത്തിറക്കി

ന്യൂഡൽഹി: ഗർഭഛിദ്രത്തിനുള്ള സമയപരിധി 24 ആഴ്ചയാക്കി ഉയർത്തി കേന്ദ്ര സർക്കാർ. ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ലൈംഗികാതിക്രമത്തിന് ഇരയായവർ, ഗർഭിണിയായിരിക്കെ വിവാഹബന്ധം വേർപെടുത്തുകയോ വിധവയാകുകയോ ചെയ്തവർ, ഗുരുതര ശാരീരിക മാനസിക പ്രശ്നങ്ങളുള്ളവർ, സർക്കാർ പുനരധിവാസ കേന്ദ്രങ്ങളിൽ കഴിയുന്നവർ തുടങ്ങിയവർക്ക് 24 ആഴ്ചയ്ക്കുള്ളിലാണെങ്കിൽ ഗർഭം അലസിപ്പിക്കാമെന്നാണ് പുതിയ ഉത്തരവ്. നേരത്തെ 20 ആഴ്ച്ച വരെയായിരുന്നു ഗർഭഛിദ്രം നടത്താൻ കഴിഞ്ഞിരുന്നത്.

കുട്ടിയുടെയോ അമ്മയുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യവും ഗുരുതര വൈകല്യ സാധ്യതയും പരിഗണിച്ചാണ് 24 ആഴ്ചയ്ക്കു ശേഷം ഗർഭഛിദ്രം അനുവദിക്കുക. ഗർഭഛിദ്രം വേണമോയെന്നു തീരുമാനിക്കാൻ മെഡിക്കൽ ബോർഡിലേക്ക് കൂടുതൽ വിദഗ്ധരെ ഉൾപ്പെടുത്താം. ഗർഭഛിദ്രം ആവശ്യപ്പെടുന്ന ആളെയും അവരുടെ മെഡിക്കൽ രേഖകളും ബോർഡ് പരിശോധിക്കണമെന്നും അപേക്ഷയിൽ 3 ദിവസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നും കേന്ദ്ര സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു. എല്ലാ സുരക്ഷാ നടപടികളോടെയുമാണു ഗർഭഛിദ്രം നടക്കുന്നതെന്ന് ബോർഡ് ഉറപ്പാക്കണമെന്നും കൗൺസലിംഗ് നൽകണമെന്നും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.

ഉത്തരവിലെ മറ്റ് പ്രധാന ഭേദഗതികൾ:

  • 20 മുതൽ 24 ആഴ്ച വരെയുള്ള ഗർഭം അലസിപ്പിക്കാൻ 2 ഡോക്ടർമാരുടെ അനുമതി വേണം.
  • ഗർഭം ധരിച്ചു 9 ആഴ്ചയ്ക്കുള്ളിലാണെങ്കിൽ മൂന്നാഴ്ചയിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ള ഡോക്ടർക്കു ഗർഭഛിദ്രം നടത്താം.
  • 24 ആഴ്ചയ്ക്കു മുകളിലാണെങ്കിൽ ഗർഭഛിദ്രത്തിനുള്ള അപേക്ഷ പരിഗണിക്കേണ്ടത് സംസ്ഥാന സർക്കാർ നിയോഗിക്കുന്ന മെഡിക്കൽ ബോർഡാണ്.