തിരുവനന്തപുരം: റേഷൻ സാധനങ്ങളുമായി ഇനി കെഎസ്ആർടി ബസ് ഓടിയെത്തും. കെഎസ്ആർടിസി ബസുകളിൽ റേഷൻകടകൾ ആരംഭിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് സിവിൽ സപ്ലൈസ് കോർപറേഷനാണ രംഗത്ത് എത്തിയിരിക്കുന്നത്. പദ്ധതിയ്ക്കായി ബസുകൾ പ്രത്യേകമായി രൂപമാറ്റം ചെയ്യാനും ഡ്രൈവർമാരെ വിട്ടുനൽകാനും തയ്യാറാണെന്ന് ഗതാഗത വകുപ്പ് അറിയിച്ചുവെന്നാണ് വിവരം. പദ്ധതിയുടെ ഭാഗമായി വ്യവസ്ഥകൾ, ചിലവ് എന്നിവ സംബന്ധിച്ച് ഗതാഗത വകുപ്പുമായി സിവിൽ സപ്ലൈസ് വകുപ്പ് ചർച്ച നടത്തിയെന്നാണ് റിപ്പോർട്ട്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ എല്ലാ ജില്ലകളിലേക്കും ഒരു ബസ് എന്ന രീതിയിൽ പദ്ധതി തുടങ്ങാനാണ് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പിന്റെ പദ്ധതി.
‘റേഷൻ ഷോപ്പ് ഓൺ വീൽസ്’ എന്ന പേരിലുള്ള ഈ പദ്ധതി കേരളത്തിലെ മലയോരമേഖലകളിലേയും തീരദേശമേഖലകളിലെയും ജനങ്ങൾക്ക് ആശ്വാസകരമാകും. അതേസമയം സഞ്ചരിക്കുന്ന മാവേലിസ്റ്റോറുകളായി കെഎസ്ആർടിസിയെ മാറ്റാനും സാധ്യതയുണ്ട്.
പ്രധാനമായും ആദിവാസി ഊരുകളിലേക്കും ഉൾപ്രദേശങ്ങളിലേക്കും ഭക്ഷ്യധാന്യങ്ങൾ എത്തിക്കാൻ മൊബൈൽ വാഹന സംവിധാനമാണ് ലക്ഷ്യമിടുന്നത്. കെഎസ്ആർടിസി ബസുകളിൽ മത്സ്യ വിൽപ്പന നടത്തുന്നതിനുള്ള പദ്ധതിയും അന്തിമഘട്ടത്തിലാണ്. കെഎസ്ആർടിസിയുടെ പഴയ ബസുകളിൽ മത്സ്യം വിൽക്കാൻ ഫിഷറീസ് വകുപ്പ് തയ്യാറാണെന്നും ഫിഷറീസ് വകുപ്പ് മന്ത്രിയുമായി ഇക്കാര്യത്തിൽ ധാരണയിൽ എത്തിയെന്നും നേരത്തെ ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു.

