മോന്‍സനെതിരെ ഒന്നരലക്ഷത്തിന്റെ തട്ടിപ്പ് കേസ് കൂടി; ശ്രീനിവാസന് പരാതിക്കാരുടെ നോട്ടീസ്

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിനെതിരെ ഒരു തട്ടിപ്പ് കേസ് കൂടി. ഒന്നരലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ആലപ്പുഴ തുറവൂര്‍ സ്വദേശി ബിജു കോട്ടപ്പള്ളിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

2017 ഡിസംബര്‍ 29 ന് തന്റെ കൈയില്‍ പണമില്ലെന്ന് പറഞ്ഞ് മോന്‍സന്‍ ഒന്നരലക്ഷം രൂപ ആവശ്യപ്പെട്ടു. സഹോദരന്‍ വഴിയാണ് തന്നെ ഇയാള്‍ ബന്ധപ്പെട്ടത്. സ്വര്‍ണം പണയംവച്ചെങ്കിലും പണം തരണമെന്നും 20 ദിവസത്തിനകം തിരിച്ചു തരുമെന്നും മോന്‍സണ്‍ ഉറപ്പുനല്‍കി. തുടര്‍ന്ന് ഭാര്യയുടെ സ്വര്‍ണം പണയം വച്ച് 2018 ജനുവരിയില്‍ പണം നല്‍കി. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷവും പണം തിരികെ തന്നില്ലെന്നാണ് പരാതിയില്‍ പറയുന്നത്.

പണം ചോദിച്ചപ്പോള്‍ മോന്‍സന്‍ തനിക്ക് ഒരു വണ്ടി കൈമാറി ഇത് പൊളിക്കാന്‍ ഇട്ടിരിക്കുന്ന വണ്ടിയാണെന്ന് പിന്നീടാണ് മനസിലായതെന്നും ബിജു ആരോപിച്ചു. പണയംവച്ച സ്വര്‍ണം തിരിച്ചെടുക്കാന്‍ പലിശ സഹിതം ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ വേണമെന്നും പൊലീസ് നടപടി സ്വീകരിക്കണം എന്നുമാണ് പരാതിക്കാരന്റെ ആവശ്യം.

അതേസമയം, മോന്‍സന്‍ മാവുങ്കലിനെതിരെ പരാതി നല്‍കിയവരെ തട്ടിപ്പുകാര്‍ എന്നു വിളിച്ച നടന്‍ ശ്രീനിവാസന് നോട്ടിസ് നല്‍കി. ചാനല്‍ അഭിമുഖത്തില്‍, മോന്‍സന് പണം നല്‍കിയവര്‍ തട്ടിപ്പുകാരാണെന്നും അത്യാര്‍ത്തി കൊണ്ടാണ് പണം നല്‍കിയതെന്നുമുള്ള പരാമര്‍ശത്തിനെതിരെ വടക്കാഞ്ചേരി സ്വദേശി വലിയകത്ത് അനൂപ് വി.മുഹമ്മദാണ് ഒന്നരക്കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് അയച്ചിരിക്കുന്നത്.

പരാതിക്കാരെ രണ്ടു പേരെ എനിക്കറിയാം. അവര്‍ തരക്കേടില്ലാത്ത ഫ്രോഡുകളാണ്, അവരില്‍ ഒരാള്‍ സ്വന്തം അമ്മാവനെ കോടികള്‍ പറ്റിച്ച ആളാണ്. നിഷ്‌കളങ്കമായി പണം കൊടുത്തിട്ടില്ല, കൊടുത്തതിന്റെ പത്തിരട്ടി കിട്ടും. അപ്പോള്‍ പറ്റിക്കാമെന്നു കരുതിയാണ് പണം കൊടുത്തത്. മറ്റു പലരില്‍നിന്നു പണം വാങ്ങിയാണ് അയാള്‍ കൊടുത്തിരിക്കുന്നത്. എന്റെ ഒരു സുഹൃത്തിന് സിനിമ പിടിക്കാന്‍ അഞ്ച് കോടി രൂപ തരാമെന്നു പറഞ്ഞിരുന്നു. ആ അഞ്ച് കോടി ലഭിക്കണമെങ്കില്‍ ഒരു കോടി മറിച്ചു തരണമെന്ന് ആവശ്യപ്പെട്ടു. അതില്‍ വീണവര്‍ക്കാണ് പണം നഷ്ടമായത്. അത്യാര്‍ത്തിയുള്ളവര്‍ക്കു മാത്രമേ പണം നഷ്ടമായിട്ടുള്ളൂ എന്നായിരുന്ന ശ്രീനിവാസന്‍ പറഞ്ഞത്.