ഇന്ത്യ തങ്ങൾക്ക് വേണ്ടി എന്താണ് ചെയ്തതെന്ന് അഫ്ഗാൻ ജനതയ്ക്ക് അറിയാം; പാകിസ്താനെതിരെ വിമർശനവുമായി എസ് ജയശങ്കർ

ന്യൂഡൽഹി: ഇന്ത്യ തങ്ങൾക്ക് വേണ്ടി എന്താണ് ചെയ്തതെന്ന് അഫ്ഗാൻ ജനതയ്ക്ക് അറിയാമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.പാകിസ്താനും ഇന്ത്യയും തമ്മിലുള്ള വ്യത്യാസം അഫ്ഗാൻ ജനതയ്ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധങ്ങൾ തകർത്തുകളഞ്ഞ അഫ്ഗാനിസ്താന് ഇന്ത്യ നൽകിയ സഹായങ്ങളിലൂടെ അവർക്കത് തിരിച്ചറിയാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാകിസ്താൻ അഫ്ഗാൻ ജനതയ്ക്ക് വേണ്ടി എന്താണ് ചെയ്തതെന്നും അവർക്ക് ഓർമ്മയുണ്ട്. താലിബാൻ അധികാരത്തിലെത്തുന്നതിന് മുൻപ് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിൽ വാണിജ്യ സാംസ്‌കാരിക ബന്ധങ്ങൾ നിലനിന്നിരുന്നു. 2019-20 കാലയളവിൽ മാത്രം ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുണ്ടായത് 1.5 ബില്യണിന്റെ വ്യാപാര ഇടപാടുകളാണ്. അഫ്ഗാനിസ്താനെ സഹായിക്കാനായി വേറെയും ഒരുപാട് കാര്യങ്ങൾ ഇന്ത്യ ചെയ്തിട്ടുണ്ട്. ഇന്ത്യയും അഫ്ഗാനും എങ്ങനെയുള്ള സുഹൃത്തുക്കളായിരുന്നുവെന്ന് അഫ്ഗാൻ ജനതയ്ക്ക് അറിയാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എല്ലാവരും തങ്ങളുടെ അയൽക്കാരുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുക. പക്ഷെ ആ ബന്ധം ഒരു പരിഷ്‌കൃത ലോകത്തിലുണ്ടാകേണ്ട മൂല്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്താനെതിരെ അദ്ദേഹം രൂക്ഷ വിമർശനവും ഉന്നയിച്ചു. ഭരണകൂടത്തിന്റെ ഉപകരണമായി പാകിസ്താൻ ഭീകരവാദത്തെ ഉപയോഗിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.