തെരഞ്ഞെടുപ്പിൽ വീഴ്ച വരുത്തിയ നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി കോൺഗ്രസ്

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ വീഴ്ച വരുത്തിയ നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി കോൺഗ്രസ്. പ്രചാരണ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയ 97 നേതാക്കൾക്ക് കോൺഗ്രസ് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നാണ് റിപ്പോർട്ട്.

നിയമസഭ തെരഞ്ഞെടുപ്പിലെ വീഴ്ച പരിശോധിക്കാൻ കെപിസിസി നിയോഗിച്ച അന്വേഷണ സമിതികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിവരം. സ്ഥാനാർഥികൾക്ക് ദോഷകരമായി പ്രവർത്തിക്കുന്നതും തെരഞ്ഞെടുപ്പ് കാലത്ത് മാറി നിൽക്കുന്നതും വിലയിരുത്തിയാണ് കർശന നടപടികൾ സ്വീകരിക്കാനൊരുങ്ങുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ലഭിച്ച സംഘടനാപരമായതും പൊതുജനമധ്യത്തിൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതുമായ 58 പരാതികൾ കെപിസിസി പ്രത്യേകം പരിശോധിക്കുമെന്നുമാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറിയിച്ചതെന്നാണ് സൂചനകൾ. നേതാക്കളുടെ സേവ പിടിച്ച് ആർക്കും എന്തും ചെയ്യാമെന്നത് അനുവദിക്കില്ലെന്നും പാർട്ടിയുടെ നന്മക്കായി എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നുമാണ് സുധാകരൻ പറയുന്നത്.

ഘടകകക്ഷികൾ മത്സരിച്ച നാല് സീറ്റുകളിലെയും കോൺഗ്രസ് സ്ഥാനാർഥികൾ മത്സരിച്ച അഞ്ച് സീറ്റുകളിലെയും തോൽവി പ്രത്യേകം പരിശോധിക്കും. കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിച്ച കായംകുളം, അടൂർ, പീരുമേട്, തൃശ്ശൂർ, ബാലുശ്ശേരി മണ്ഡലങ്ങളിലെ തോൽവിയും ഘടകകക്ഷികൾ മത്സരിച്ച ചവറ, കുന്നത്തൂർ, ഇടുക്കി, അഴീക്കോട് മണ്ഡലങ്ങളിലെ തോൽവിയുമാണ് പ്രത്യേകം പരിശോധിക്കുക. തോൽവി വിശദമായി വിലയിരുത്താൻ കെ മോഹൻകുമാർ, പിജെ ജോയി, കെപി ധനപാലൻ എന്നിവരെയാണ് ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.