കോവിഡിനെതിരായ മരുന്ന് മോള്‍നുപിരവിര്‍ എന്നറിയപ്പെടുന്ന മെര്‍ക്ക് പില്ലിന്റെ പരീക്ഷണം പൂര്‍ണമായി എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് ഔദ്യോഗിക അംഗീകാരങ്ങള്‍ ലഭിച്ചാല്‍ കോവിഡ് -19 ചികിത്സയ്ക്കായി രോഗിക്ക് വായിലൂടെ എടുക്കാവുന്ന ആദ്യ ഗുളികയായി ഇത് മാറുമെന്നാണ് മെര്‍ക്ക് കമ്പനി പറയുന്നത്. യു എസ് ആസ്ഥാനമായുള്ള റിഡ്ജ്ബാക്ക് ബയോതെറാപ്പിറ്റിക്സുമായി ആയി ചേര്‍ന്നാണ് മെര്‍ക്ക് മരുന്ന് വികസിപ്പിച്ചിരിക്കുന്നത്. 2020 ജൂലൈ അവസാനം മുതലായിരുന്നു മരുന്ന് വികസിപ്പിക്കുന്നതിനായി റിഡ്ജ്ബാക്ക് ബയോതെറാപ്പിറ്റിക്കുമായി മെര്‍ക്ക് ഗ്രൂപ്പ് സഹകരിച്ചു തുടങ്ങിയത്.
മരുന്നിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങളില്‍ കോവിഡ് ബാധിതരായ രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനോ അവര്‍ക്ക് മരണം സംഭവിക്കാനോ ഉള്ള സാധ്യത ഗണ്യമായി കുറഞ്ഞതായി തെളിഞ്ഞിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കാത്ത, എന്നാല്‍ അപകടസാധ്യത കൂടുതലായ മുതിര്‍ന്ന രോഗികളിലും ഈ മരുന്ന് ഗുണപരമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ”കോവിഡ് -19 ലക്ഷണങ്ങള്‍ കാണിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ മരുന്ന് സ്വീകരിച്ച രോഗികളെ അപേക്ഷിച്ച്, മറ്റുള്ളവരില്‍ പകുതിയോളം പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയോ മരണപ്പെടുകയോ ചെയ്തു” എന്നാണ് 775 പേര്‍ ഉള്‍പ്പെട്ട പരീക്ഷണത്തിലെ പ്രാഥമിക ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
2021 അവസാനത്തോടെ 10 ദശലക്ഷം ചികിത്സാ കോഴ്സുകള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നാണ് മെര്‍ക്ക് പറയുന്നത്. ഏകദേശം 1.7 ദശലക്ഷം കോഴ്സുകള്‍ വിതരണം ചെയ്യാന്‍ യു എസ് സര്‍ക്കാരുമായി ഇതിനകം ഒരു കരാര്‍ കമ്പനി ഒപ്പിട്ടിട്ടുണ്ട്. ഗുളികയ്ക്ക് യു എസ് ഡ്രഗ്സ് റെഗുലേറ്ററില്‍ നിന്നുള്ള അടിയന്തര അനുമതിയ്ക്കായി കാത്തിരിക്കുകയാണ്. റെഗുലേറ്ററി അംഗീകാരം ലഭിച്ചിട്ടില്ലെങ്കിലും ലോകമെമ്പാടുമുള്ള മറ്റ് സര്‍ക്കാരുകളുമായി മോള്‍നുപിരവിറിനായി വിതരണ -വാങ്ങല്‍ കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും മെര്‍ക്ക് കൂട്ടിച്ചേര്‍ത്തു.

