ന്യൂഡൽഹി: നേതൃത്വത്തെ സമ്മർദ്ദത്തിലാക്കാനുള്ള സിദ്ദുവിന്റെ തന്ത്രങ്ങൾക്ക് തിരിച്ചടി. പിസിസി അധ്യക്ഷ സ്ഥാനത്തു നിന്നുള്ള നവ്ജ്യോത് സിങ് സിദ്ദുവിന്റെ രാജി കോൺഗ്രസ് നേതൃത്വം അംഗീകരിച്ചേക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. സിദ്ദുവിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്നാണ് ഹൈക്കമാൻഡ് സ്വീകരിച്ചിരിക്കുന്ന നിലപാടെന്നാണ് വിവരം. രൺവീത് സിങ് ബിട്ടുവിനെ പിസിസി അദ്ധ്യക്ഷനായി നിയമിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
സെപ്തംബർ മാസം 28 നാണ് സിദ്ദു പഞ്ചാബ് പിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ചത്. സിദ്ദുവിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ശ്രമം നടത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതോടെയാണ് പാർട്ടി പുതിയ നീക്കങ്ങൾ നടത്താൻ പദ്ധതിയിടുന്നത്. മനീഷ് തിവാരി, പ്രതാപ് സിങ് ബജ്വ എന്നിവരുടെ പേരുകളും പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്.
പഞ്ചാബ് മുഖ്യമന്ത്രി ചരൺസിംഗ് ചന്നി കഴിഞ്ഞ ദിവസം സിദ്ദുവുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഡി.ജി.പി, അഡ്വക്കേറ്റ് ജനറൽ എന്നിവരെ മാറ്റണം എന്ന സിദ്ദുവിന്റെ ആവശ്യം മന്ത്രിസഭ പരിഗണിക്കുമെന്ന് അദ്ദേഹം സിദ്ദുവിന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. പിന്നീട് സിദ്ദുവിന്റെ ആവശ്യം ചന്നി ഹൈക്കമാൻഡിനെ അറിയിച്ചു. എന്നാൽ സിദ്ദുവിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ടതില്ല എന്നുള്ള നിലപാടിലാണ് ഹൈക്കമാൻഡ്. അതുകൊണ്ട് സിദ്ദുവിന്റെ രാജി അംഗീകരിക്കാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളതെന്നാണ് പാർട്ടി ഉന്നതവൃത്തങ്ങൾ നൽകുന്ന സൂചന.

