മോൻസന്റെ കൈയ്യിലുണ്ടായിരുന്നു ചെമ്പോല സംബന്ധിച്ച് നിർണായക വെളിപ്പെടുത്തൽ

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസന്റെ കൈയ്യിലുണ്ടായിരുന്നു ചെമ്പോല സംബന്ധിച്ച് നിർണായക വെളിപ്പെടുത്തലുകളുമായി തൃശൂർ സ്വദേശിയായ പുരാവസ്തു കച്ചവടക്കാരൻ. മോൻസന്റെ കൈയിലുണ്ടായിരുന്ന ശബരിമല ചെമ്പോല താനാണ് മോൻസന് കൈമാറിയതെന്ന് സൂചിപ്പിച്ച് പുരാവസ്തു കച്ചവടക്കാരനായ ഗോപാലകൃഷ്ണൻ രംഗത്തെത്തി. മോൻസന്റെ സുഹൃത്തായ സന്തോഷിന് താനാണ് ചെമ്പോല കൈമാറിയതെന്നും പരിശോധനയിൽ 300 വർഷം പഴക്കമുണ്ടെന്ന് ഉറപ്പ് വരുത്തിയിരുന്നുവെന്നുമാണ് ഗോപാലകൃഷ്ണൻ പറയുന്നത്.

തൃശൂരിലെ ഫിലാറ്റലിക് ക്ലബിലെ ഒരാളിൽ നിന്നും പണംകൊടുത്താണ് താൻ ചെമ്പോല വാങ്ങിയതെന്നും പിന്നീട് പണം വാങ്ങി ചെമ്പോല സന്തോഷിന് വിറ്റുവെന്നും ഗോപാലകൃഷ്ണൻ വ്യക്തമാക്കി. ഫിലാറ്റലിക് ക്‌ളബിലെ ഒരംഗം ചെമ്പോല പരിശോധിച്ച് പഴക്കം ഉറപ്പുവരുത്തിയെന്നും ഇദ്ദേഹം പുരാവസ്തു വിദഗ്ദ്ധനാണെന്നും ഗോപാലകൃഷ്ണൻ പറയുന്നു. ശബരിമലയിൽ വെടിവഴിപാടോ നാളികേര വഴിപാടോ ഒരു പ്രത്യേക വ്യക്തിയെ ഏൽപ്പിച്ചു എന്നതാണ് ചെമ്പോലയിലെ ഉളളടക്കമെന്നും ഗോപാലകൃഷ്ണൻ വെളിപ്പെടുത്തി.

അതേസമയം മോൻസനെ നേരിട്ട് പരിചയമില്ലെന്നും രണ്ട് കൊല്ലം മുൻപ് സന്തോഷിനാണ് ചെമ്പോല നൽകിയതെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു. സിനിമയിലെ ആവശ്യത്തിനാണെന്ന് പറഞ്ഞാണ് സന്തോഷ് തന്റെ കൈയിൽ നിന്നും ചെമ്പോല വാങ്ങിയത്. മോൻസൺ ഒരിക്കൽ നേരിൽ വിളിച്ചിട്ടുണ്ട്. മോൻസണെ നേരിൽ പരിചയപ്പെടാത്തത് നന്നായെന്നും ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.