കർഷകരെ കൂട്ടകൊല ചെയ്തവർ പുറത്തിറങ്ങി നടക്കുമ്പോൾ പ്രിയങ്കാ ഗാന്ധി തടവിൽ ; വിമർശനവുമായി പഞ്ചാബ് മുഖ്യമന്ത്രി

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി. ലഖിംപൂർ സന്ദർശനത്തിനെത്തിയപ്പോഴാണ് പ്രിയങ്കാ ഗാന്ധിയെ അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിച്ചത്. ലഖിംപൂർ സംഭവങ്ങളെ ജാലിയൻവാലാ ബാഗ് കൂട്ടകൊലയുമായാണ് ചന്നി ഉപമിച്ചിരിക്കുന്നത്.

കർഷകരെ കൂട്ടകൊല ചെയ്തവർ സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങി നടക്കുമ്പോൾ, കർഷകരെ പിന്തുണയ്ക്കാൻ എത്തിയ പ്രിയങ്കാ ഗാന്ധിയെ തടവിൽ പാർപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രിയങ്കയെ തടവിൽ പാർപ്പിച്ചിരിക്കുന്നത് നിയമവിരുദ്ധമായിട്ടാണെന്നും അദ്ദേഹം ആരോപിച്ചു. കാർഷിക നിയമങ്ങളെ ഉടൻ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം നാലു കർഷകരെ വാഹനം ഇടിച്ചു കൊലപ്പെടുത്തുന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ ഉത്തർപ്രദേശ് സർക്കാർ പ്രതിരോധത്തിലായിരിക്കുകയാണ്. നടന്നുപോകുന്ന കർഷകരുടെ ഇടയിലേക്ക് പിന്നിൽ നിന്ന് കേന്ദ്രമന്ത്രിയുടെ മകന്റെ പേരിലുള്ള വാഹനം പാഞ്ഞുകയറുന്നതാണ് ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. 29 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യത്തിൽ ഒന്നിനു പുറകേ ഒന്നായി രണ്ടു വാഹനങ്ങൾ കർഷകർക്കിടയിലേക്ക് പാഞ്ഞു കയറുന്നത് കാണാം. സമരക്കാരിൽ ചിലർ പകർത്തിയ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.