പാൻഡോര പേപ്പർ വെളിപ്പെടുത്തൽ; അന്വേഷണം പ്രഖ്യാപിച്ച് ഇന്ത്യ

ന്യൂഡൽഹി: പാൻഡോര പേപ്പർ വെളിപ്പെടുത്തലുകളിൽ അന്വേഷണം പ്രഖ്യാപിച്ച് ഇന്ത്യ. കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ചെയർമാന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടത്തുക. റിസർവ് ബാങ്ക്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ് പ്രതിനിധികൾ തുടങ്ങിയവർ അന്വേഷണ സംഘത്തിൽ ഉണ്ടാകും. ഇന്ത്യക്കാരായ മുന്നൂറിലധികം പേരുടെ നിക്ഷേപങ്ങളുടെ വിവരങ്ങൾ പാൻഡോര പേപ്പറിലുണ്ടെന്നാണ് വിവരം. വരും ദിവസങ്ങളിൽ കൂടുതൽ പ്രമുഖരുടെ നിക്ഷേപത്തെ കുറിച്ച് വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമപ്രവർത്തക കൂട്ടായ്മ വ്യക്തമാക്കിയത്.

സച്ചിൻ തെണ്ടുൽക്കർ, അനിൽ അംബാനി, വിനോദ് അദാനി തുടങ്ങിയവർ ഉൾപ്പടെയുള്ളവരുടെ നിക്ഷേപങ്ങളെ കുറിച്ചും പാൻഡോര പേപ്പറിൽ പരാമർശിക്കുന്നുണ്ട്. മാദ്ധ്യമപ്രവർത്തകരുടെ അന്താരാഷ്ട്ര കൂട്ടായ്മ നടത്തിയ അന്വേഷണത്തിലാണ് ലോക നേതാക്കൾ ഉൾപ്പെട്ട കള്ളപ്പണ നിക്ഷേപത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നത്. ഇന്ത്യയുൾപ്പെടെ 91 രാജ്യങ്ങളിലെ പ്രമുഖരുടെ കള്ളപ്പണ നിക്ഷേപ വിവരങ്ങളാണ് പാൻഡോര വെളിപ്പെടുത്തലിലൂടെ പുറത്തു വന്നത്. സച്ചിൻ തെണ്ടുൽക്കർ, ഭാര്യ അഞ്ജലി, ഭാര്യാപിതാവ് ആനന്ദ് മേത്ത തുടങ്ങിയവർ ബ്രിട്ടീഷ് വിർജിൻ ഐലന്റിൽ നിക്ഷേപം നടത്തിയെന്നും പാൻഡോര പേപ്പർ പുറത്തുവിട്ടിരുന്നു. കള്ളപ്പണ നിക്ഷേപങ്ങളെ കുറിച്ച് മുൻപ് പനാമ പേപ്പർ വെളിപ്പെടുത്തലുണ്ടായപ്പോൾ സാസ് ഇന്റർനാഷണൽ ലിമിറ്റഡിൽ നിന്ന് സച്ചിൻ അടക്കമുള്ളവർ നിക്ഷേപം പിൻവലിച്ചതായും റിപ്പോർട്ടിൽ ആരോപിക്കുന്നു.

അതേസമയം സച്ചിന്റെ നിക്ഷേപമെല്ലാം നിയമപരമാണെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കുന്നത്. നീരവ് മോദി ഇന്ത്യ വിടുന്നതിന് മുൻപ് ഒരു മാസം മുൻപ് സഹോദരി പൂർവി മോദി ഒരു ട്രസ്റ്റ് രൂപികരിച്ച് കള്ളപ്പണം നിക്ഷേപിച്ചതായും ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനി 2018 ൽ ബ്രിട്ടീഷ് വിർജിൻ ഐലൻറിലെ കമ്പനിയുടെ ഡയറക്ടറും അൻപതിനായിരം ഓഹരികളുടെ ഉടമയുമാണെന്നും അനിൽ അംബാനിക്ക് കള്ളപ്പണം വെളുപ്പിക്കാനായി ഉണ്ടായിരുന്നത് 18 കമ്പനികളെന്നും പാൻഡോര പേപ്പറിൽ പറയുന്നുണ്ട്.