ലക്ഷത്തിലധികം കുട്ടികൾക്ക് പ്ലസ് വൺ സീറ്റ് ലഭിക്കാത്ത സാഹചര്യം; സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും. പ്ലസ് വൺ സീറ്റുമായി ബന്ധപ്പെട്ടാണ് നേതാക്കൾ സർക്കാരിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്.

കഴിഞ്ഞ തവണ ഓപ്പൺ സ്‌കൂളിനെ ആശ്രയിച്ചതിനേക്കാൾ മൂന്നിരട്ടി കുട്ടികൾ ഇത്തവണ ഓപ്പൺ സ്‌കൂളിനെ ആശ്രയിക്കേണ്ട അവസ്ഥയാണെന്നാണ് നേതാക്കളുടെ കുറ്റപ്പെടുത്തൽ. ലക്ഷത്തിലധികം കുട്ടികൾക്ക് പ്ലസ് വൺ സീറ്റ് ലഭിക്കാത്ത സാഹചര്യമാണ് ഈ വർഷം സംസ്ഥാനത്തുള്ളതെന്നും നേതാക്കൾ പറയുന്നു. ഈ വർഷം പ്ലസ് വണ്ണിന് പുതിയ ബാച്ച് അനുവദിക്കില്ലെന്ന സർക്കാർ തീരുമാനത്തെ കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് നേതാക്കൾ ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെയാകെ ഒരു യൂണിറ്റായി കണ്ടാണ് സർക്കാർ സീറ്റുകളുടെ എണ്ണം സംബന്ധിച്ച കണക്ക് പറയുന്നത്. ഇത് ഒട്ടും പ്രായോഗികമല്ല. ഓരോ താലൂക്കിനെയും ഓരോ യുണിറ്റായി കണ്ട് സീറ്റുകൾ ഉറപ്പുവരുത്തുകയാണ് സർക്കാർ ചെയ്യേണ്ടതെന്നാണ് വി ഡി സതീശനും കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെടുന്നത്.

സംസ്ഥാനത്ത് ചില ഭാഗങ്ങളിൽ ഉയർന്ന മാർക്കോടെ വിജയിച്ചവർക്ക് പോലും പ്ലസ് വണ്ണിന് ആഗ്രഹിച്ച വിഭാഗത്തിൽ സീറ്റില്ലാത്ത സ്ഥിതിയാണ്. സീറ്റ് വർധിപ്പിക്കുന്നതിന് പകരം മറ്റു പരിഹാരങ്ങൾ കാണണമെന്ന് കോടതി തന്നെ നേരത്തെ ആവശ്യപ്പെട്ടതാണ്. ബാച്ചുകളുടെ എണ്ണം വർധിപ്പിക്കണം. 50 കുട്ടികൾക്ക് മാത്രമായി സജീകരിച്ച ക്ലാസിൽ കുട്ടികളുടെ എണ്ണം വർധിപ്പിക്കുന്നത് ശാസ്ത്രീയമല്ല. ബാച്ചുകൾ വർധിപ്പിച്ച് കുട്ടികൾക്ക് സീറ്റുറപ്പാക്കുന്നതിന് പകരം പൊതുവിദ്യാഭ്യാസത്തെ ദുർബലപ്പെടുത്തുന്ന സമീപനമാണ് സർക്കാറിന്റേത്. സംസ്ഥാനത്തെ രക്ഷിതാക്കളുടെ ആശങ്കയാണ് പ്രതിപക്ഷം സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നെന്നും നേരത്തെ തന്നെ പ്രതിപക്ഷം ഉന്നയിക്കുന്ന ഈ വിഷയത്തിൽ സർക്കാറിന് നിഷേധാത്മക നിലപാടാണെന്നും നേതാക്കൾ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി.

അതേസമയം സംസ്ഥാന അടിസ്ഥാനത്തിൽ സീറ്റ് കണക്കാക്കാതെ ജില്ലാ അടിസ്ഥാനത്തിൽ സീറ്റ് കണക്കാക്കണമെന്നാവശ്യപ്പെട്ട് കെ കെ ശൈലജയും രംഗത്തെത്തിയിട്ടുണ്ട്. ശ്രദ്ധക്ഷണിക്കലിലൂടെയാണ് ശൈലജ ഇക്കാര്യം ആവശ്യപ്പെട്ടത്. സംസ്ഥാന യൂണിറ്റുകളായി കണ്ട് സീറ്റ് തീരുമാനിക്കരുത്. മറിച്ച് ജില്ലാ-സബ് ജില്ലാ അടിസ്ഥാനത്തിൽ സീറ്റുകളുടെ യൂണിറ്റ് കണക്കാക്കി അപര്യാപ്തത പരിഹരിക്കണമെന്നും ശ്രദ്ധക്ഷണിക്കലിൽ ശൈലജ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തെ സ്ഥിതി ഗുരുതരമാണെന്നും സ്വാശ്രയ സ്ഥാപനങ്ങളിലെ അധിക ഫീസ് ഈടാക്കുന്നത് തടയാൻ നടപടി വേണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയോട് ശൈലജ വ്യക്തമാക്കിയിരുന്നു. നേരത്തെ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയതും ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു. വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നം ചർച്ച ചെയ്യണമെന്നായിരുന്നു ഷാഫി പറമ്പിൽ നൽകിയ നോട്ടീസിൽ ഉന്നയിച്ചിരുന്ന ആവശ്യം. എന്നാൽ അധിക ബാച്ചുകൾ അനുവദിക്കാൻ കഴിയില്ലെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സഭയിൽ വിശദമാക്കി.