സ്വന്തം കഴിവ് കൊണ്ടാണ് വളര്‍ന്നത്, ജീവിക്കാന്‍ ജീവനാംശത്തിന്റെ ആവശ്യമില്ല; 200 കോടി വേണ്ടെന്ന് സാമന്ത !

ഹൈദരാബാദ്: ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്ന് ഇന്നലെയാണ് താരദമ്പതികളായ സാമന്തയും നാഗചൈതന്യയും ആരാധകരെ അറിയിച്ചത്. നാലാം വിവാഹ വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വേര്‍പിരിയുകയാണെന്ന വിവരം ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

200 കോടി രൂപയാണ് നാഗചൈതന്യയുടെ കുടുംബം ജീവനാംശമായി നടിയ്ക്ക് നല്‍കാനൊരുങ്ങിയത്. എന്നാല്‍ ഈ തുക തനിക്ക് വേണ്ടന്ന് സാമന്ത പറഞ്ഞതായിട്ടുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒരു രൂപ പോലും വേണ്ടെന്ന് നടി നാഗചൈതന്യയുടെ കുടുംബത്തെ അറിയിച്ചുവെന്നാണ് സൂചന.

വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മാറ്റിവച്ച് സാമന്ത ഇപ്പോള്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് നടിയോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. ‘വിവാഹജീവിതത്തിലെ പ്രശ്‌നങ്ങള്‍ സാമന്തയെ മാനസിക പ്രയാസത്തിലാക്കിയിരുന്നു. എന്നാല്‍ അത് അവരുടെ പ്രൊജക്ടുകളെ ബാധിക്കാന്‍ പാടില്ലെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ട്. പ്രൊഫഷണല്‍ കാര്യങ്ങള്‍ക്ക് മാത്രമാണ് സാമന്ത ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

താന്‍ സ്വന്തം കഴിവ് കൊണ്ട് വളര്‍ന്ന് വന്ന വ്യക്തിയാണ്, മറ്റൊരാളുടെ പണം വാങ്ങുന്നത് ശരിയല്ല. തനിക്ക് ജീവിക്കാന്‍ ജീവനാംശത്തിന്റെ ആവശ്യമില്ല. ആത്മാഭിമാനം വളരെ വലുതാണെന്നും നടി വ്യക്തമാക്കി. 2017 ഒക്ടോബര്‍ ആറിനാണ് നാഗചൈതന്യയും സാമന്തയും വിവാഹിതരായത്.