കോഴിക്കോട്: വൈദ്യുതത്തൂണിൽ നിന്ന് ഇലക്ട്രിക് ഓട്ടോകൾ ചാർജ് ചെയ്യാൻ കോഴിക്കോട് നഗരത്തിൽ സൗകര്യമൊരുങ്ങുന്നു. വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് നഗരലത്തിലെ പത്തിടങ്ങളിലാണ് ഇത്തരത്തിൽ സൗകര്യമൊരുങ്ങുന്നത്.
സംസ്ഥാനത്തുതന്നെ പരീക്ഷണാടിസ്ഥാനത്തിൽ കോഴിക്കോട്ട് നടപ്പാക്കുന്ന ചാർജിംഗ് പോയിന്റുകൾ ഉടൻ പ്രവർത്തനം തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു.
ആദ്യ ഘട്ടമായി ചാർജിംഗ് പോയിന്റുകൾ തുടങ്ങുന്ന സ്ഥലങ്ങൾ:
- സരോവരം ബയോപാർക്കിനുസമീപം
- എരഞ്ഞിപ്പാലം
- വാണിജ്യനികുതി ഓഫീസ് പരിസരം
- ചെറൂട്ടി നഗർ ജങ്ഷൻ,
- മുത്തപ്പൻകാവ്,
- മൂന്നാലിങ്കലിന് സമീപം
- ശാസ്ത്രി നഗർ
- വെള്ളയിൽ ഹാർബർ പ്രവേശനകവാടം
- കസ്റ്റംസ് ക്വാർട്ടേഴ്സിനരികെ
- മേയർ ഭവൻ ഭാഗം
വൈദ്യുതി തൂണിൽ ചാർജിംഗ് പോയിന്റുണ്ടാവും. മൊബൈൽ ആപ്പ് വഴി പണമിടപാട് നടത്താൻപറ്റുന്ന രീതിയിലാണ് സൗകര്യമൊരുക്കുന്നത്. ഏറ്റവും അടുത്തുള്ള തിരക്കില്ലാത്ത ചാർജിംഗ് പോയിന്റ് എവിടെയാണെന്ന് മനസ്സിലാക്കാനും എത്ര യൂണിറ്റ് വേണമെന്ന് രേഖപ്പെടുത്താനുമെല്ലാം ആപ്പ് വഴി കഴിയുന്നതാണ്.
കോഴിക്കോട് നഗരത്തിൽ മാത്രം നിലവിൽ നൂറ്റമ്പതോളം ഇ-ഓട്ടോകളുണ്ട്. ജില്ലയിലാകെ 250 എണ്ണമുണ്ടാകുമെന്നാണ് കരുതുന്നത്. നിലവിൽ സ്വകാര്യ ചാർജിംഗ് സ്റ്റേഷനുകളെയാണ് ഇവർ ആശ്രയിക്കുന്നത്. വണ്ടി ഫുൾ ചാർജ് ചെയ്താൽ 130 കിലോമീറ്റർ ഓടാനാവും. ഏതാണ്ട് നാലുമണിക്കൂർ സമയം വേണം ഇത്തരത്തിൽ ചാർജാകാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

