കോഴിക്കോട്: കേരളത്തിലെ എല്ലാ റെസ്റ്റ് ഹൗസുകളിലും പൊതുജനങ്ങൾക്ക് ഓൺലൈൻ ബുക്കിങ് സൗകര്യം ആരംഭിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള വിശ്രമ മന്ദിരങ്ങളുടെ പരിസരങ്ങൾ മനോഹരമായും ഹരിതാഭമായും പരിപാലിക്കുവാനുള്ള പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് റെസ്റ്റ് ഹൗസ് പരിസരത്തു വൃക്ഷത്തൈ നട്ടുകൊണ്ടാണ് അദ്ദേഹം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്.
ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തെ 14 വിശ്രമകേന്ദ്രങ്ങളാണ് ഹരിതാഭമാക്കുന്നത്. ആകെ 156 വിശ്രമമന്ദിരങ്ങളാണ് പൊതുമരാമത്ത് വകുപ്പിപ്പിന്റെ കീഴിലുള്ളത്. ഘട്ടംഘട്ടമായി എല്ലാ മന്ദിരങ്ങളിലും പദ്ധതി നടപ്പിലാക്കും. പൊതുജനപങ്കാളിത്തത്തോടെ സർക്കാരിടങ്ങൾ വൃത്തിയായും മനോഹരമായും സൂക്ഷിക്കുവാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ സഹകരണത്തോടെ റസ്റ്റ് ഹൗസുകൾ വൃത്തിയായും ഹരിതാഭമായും എല്ലാകാലത്തും നിലനിർത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
റെസ്റ്റ് ഹൗസുകളിൽ ഉദ്യോഗസ്ഥർക്കുള്ള റിസർവേഷൻ നിലനിർത്തിക്കൊണ്ട് ബാക്കിയുള്ള ഇടങ്ങൾ പൊതുജനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ലഭ്യമാക്കുവാനുള്ള സാഹചര്യം ഒരുക്കുക എന്ന തീരുമാനത്തിന്റെ ഭാഗമായാണ് ഓൺലൈൻ ബുക്കിങ് സൗകര്യം ആരംഭിക്കുന്നത്. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നെന്നും നോഡൽ ഓഫീസറെ തീരുമാനിച്ചതായും മുഹമ്മദ് റിയാസ് വ്യക്തമാക്കി. ആദ്യപടിയായി ജില്ലയിലുൾപ്പടെ 32 റെസ്റ്റ് ഹൗസുകൾ നവീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

