ഭൂമിയുടെ ഓരോ ഭാഗവും ഒപ്പിയെടുക്കാൻ ചൈനീസ് ഉപഗ്രഹങ്ങൾ; ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഭീഷണി സൃഷ്ടിച്ചേക്കാം

ബെയ്ജിംഗ്: ലോകം തങ്ങളുടെ പരിധിയിലാക്കാനാണ് ചൈനയുടെ ശ്രമം. ഇത് തെളിയിക്കുന്നതിനായുള്ള നിർണായക തെളിവുകളും പലപ്പോഴും ലോകരാജ്യങ്ങൾ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. അത്തരത്തിലൊരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ലോകം മുഴുവൻ ചൈന നിരീക്ഷിക്കുന്നതായാണ് റിപ്പോർട്ട്. ചൈനീസ് മാദ്ധ്യമങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തു വിട്ടത്.

ചൈനീസ് ഔദ്യോഗിക മാദ്ധ്യമമായ ദി ഗ്ലോബൽ ടൈംസാണ് അത്തരം ഒരു റിപ്പോർട്ട് കഴിഞ്ഞ ദിവസങ്ങളിൽ പ്രസിദ്ധീകരിച്ചത്. ചൈന ഒരു സർവകലാശാലയിലെ കുട്ടികളുടെ ചിത്രം ഒപ്പിയെടുത്തത് ബഹിരാകാശത്തുളള ഉപഗ്രഹം വഴിയായിരുന്നുവെന്നാണ് ഗ്ലോബൽ ടൈംസ് പുറത്തുവിട്ട വാർത്ത. ജിലിൻ-1 ഉപഗ്രഹം ഉപയോഗിച്ചായിരുന്നു സർവ്വകലാശാലയിലെ കുട്ടികളുടെ ചിത്രം പകർത്തിയത്. ഉപഗ്രഹത്തിലെ ഏഴാം നമ്പർ ക്യാമറയിൽ കുട്ടികളുടെ ചിത്രം ഭംഗിയായി പതിഞ്ഞുവെന്നാണ് റിപ്പോർട്ട്.

ചൈനയിലെ ആദ്യ വാണിജ്യ സാറ്റലൈറ്റ് ഉപയോഗിച്ചാണ് ചിത്രങ്ങൾ പകർത്തിയത്. ഭൂമിയുടെ വളരെ അടുത്താണ് ഇതിന്റെ ഭ്രമണപഥം. ചൈനീസ് സർക്കാർ അധീനതയിലുളള ചാങ്ചുൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒപ്റ്റിക്ക്‌സ്, ഫൈൻ മെക്കാനിക്സ് ആന്റ് ഫിസിക്സിന് കീഴിലെ ദി ചാങ് ഗുവാങ് സാറ്റലൈറ്റ് കമ്പനി 2030 ഓടെ ഭൂമിയെ ഇത്തരത്തിൽ നിരീക്ഷിക്കുന്ന ഉപഗ്രഹങ്ങളുടെ നക്ഷത്ര സമൂഹം ഉണ്ടാക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

ജിലിൻ-1 നക്ഷത്രസമൂഹം എന്നാണ് ഇതിന് പേര്. 138 ഓളം ഹൈ പെർഫോമൻസ് ഒപ്റ്റിക്കൽ റിമോട്ട് സെൻസിംഗ് ഭൂനിരീക്ഷണ സാറ്റ്‌ലൈറ്റുകൾ വഴി പരമാവധി 10 മിനുട്ടിനിടയിലെ ഭൂമിയിലെ എല്ലാ കാര്യങ്ങളും ഒപ്പിയെടുക്കുമാറ് മൂടിനിൽക്കും. ഇതിലൂടെ കൃഷി, വനവൽക്കരണം, ഭൂമിശാസ്ത്രപരമായ നിരീക്ഷണം, പരിസ്ഥിതി നിരീക്ഷണം, സ്മാർട്ട് സിറ്റി, ഭൂമിയുടെ ആസൂത്രണം ഇവ സാദ്ധ്യമാകുമെന്നാണ് ചൈനയുടെ അവകാശവാദമെങ്കിലും മറ്റ് രാജ്യങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുക എന്ന ലക്ഷ്യം കൂടി ചൈനയ്ക്ക് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിവരം.

ഇക്കാര്യം വ്യക്തമാക്കുന്ന ഒരു റിപ്പോർട്ട് നേരത്തെ സൗത്ത് ഏഷ്യ മിറർ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. പാകിസ്താൻ ചൈനയിൽ നിന്നും ഇത്തരം സാറ്റ്‌ലൈറ്റുകൾ വാങ്ങി. നിയന്ത്രണ രേഖയിൽ ഇന്ത്യൻ സൈന്യത്തിന്റെ ക്യാമ്പുകളുടെ കൃത്യമായ സ്ഥലം അറിയാനായിരുന്നു അതെന്നാണ് സൗത്ത് ഏഷ്യ മിറർ പറയുന്നത്.

2020 സെപ്തംബറിൽ ഒൻപത് ജിലിയൻ-1 സാറ്റലൈറ്റുകൾ ചൈന കടലിൽ നിന്നും വിക്ഷേപിച്ചിരുന്നു. ഭാരം കുറഞ്ഞ എന്നാൽ മികച്ച ക്യാമറയുളള കൃത്രിമ ഉപഗ്രഹങ്ങളായിരുന്നു ഇവ. 2020 ഡിസംബറിൽ ചാങ് ഗുവാങ് സാറ്റ്‌ലൈറ്റ് കമ്പനി ചെനയുടെ ജിലിയൻ-1 നക്ഷത്രസമൂഹത്തിന് നിക്ഷേപമായി 375 മില്യൺ അമേരിക്കൻ ഡോളറാണ് ശേഖരിച്ചത്. ഈ വർഷം അവസാനത്തോടെ 60 ഉപഗ്രഹങ്ങൾ ഈ നക്ഷത്ര സമൂഹത്തിലെത്തിക്കാനും പിന്നീട് വരുന്ന എട്ട് വർഷങ്ങൾ കൊണ്ട് 78 ഉപഗ്രഹങ്ങൾ അയക്കാനുമാണ് ചൈനയുടെ പദ്ധതി. ഇത് വിജയിച്ചാൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് അത് ഭീഷണി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.