15 ദിവസം ഐഎസ്‌ഐ പരിശീലനം; ഡൽഹി പോലീസിന്റെ പിടിയിലായ രണ്ടു ഭീകരരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: ഭീകര വിരുദ്ധ റെയ്ഡിനിടെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത ഐ.എസ്.ഐ. പരിശീലനം ലഭിച്ചെന്ന് സംശയിക്കുന്ന രണ്ടു ഭീകരരെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ഡൽഹി പോലീസിന്റെ പിടിയിലായ സാമ(22), സീഷാൻ ക്വമർ (28) എന്നീ ഭീകരർക്ക് പാകിസ്താനിൽ വെച്ച് ലഭിച്ച പരിശീലനത്തെ കുറിച്ചുള്ള വിശദ വിവരങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്.

ആയുധങ്ങളുടെയും സ്ഫോടക വസ്തുക്കളുടെയും ഉപയോഗവുമായി ബന്ധപ്പെട്ട് ഇരുവർക്കും 15 ദിവസം നീണ്ടുനിന്ന ‘തിയറി- പ്രാക്ടിക്കൽ’ പരിശീലനം ലഭിച്ചിരുവെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരിശീലനത്തിന്റെ അവസാന ദിവസം ഐഎസ്‌ഐ ഇവർക്ക് യാത്രയയപ്പും നൽകിയിരുന്നുവെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്.

കഴിഞ്ഞ മാസമാണ് ഈ ഭീകരർ ഡൽഹി പോലീസിന്റെ പിടിയിലായത്. ലഖ്നൗവിൽ നിന്ന് ഒമാൻ വഴി ഇറാനിലേക്കു പോയ ഒസാമയും സീഷാനും അവിടെ നിന്നാണ് പാകിസ്താനിലെത്തിയത്. പാകിസ്താനിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ ഇവർ ഇന്ത്യയിലേക്ക് മടങ്ങി എത്തുകയും ചെയ്തു. സ്പീഡ് ബോട്ടുകൾ ഉപയോഗിച്ചാണ് ഇവർ യാത്ര ചെയ്തിരുന്നത്. കറാച്ചിയിലെ ഒരു ഫാംഹൗസിൽ വെച്ചാണ് ഭീകരർക്ക് പരിശീലനം ലഭിച്ചത്. അത്യുഗ്ര ശേഷിയുള്ള സ്ഫോടകവസ്തുക്കൾ നിർമിക്കാനും കൈകാര്യം ചെയ്യാനും ഇവർക്ക് പരിശീലനം ലഭിച്ചതായാണ് വിവരം. വാണിജ്യസമുച്ചയത്തിന് തീവെച്ച ശേഷം തെളിവുകൾ അവശേഷിപ്പിക്കാതെ എങ്ങനെ രക്ഷപ്പെടണം, എ.കെ.56 എങ്ങനെ ഉപയോഗിക്കണം തുടങ്ങിയ വിഷയങ്ങളിലും ഇവർക്ക് പരിശീലനം ലഭിച്ചിരുന്നു. ഡൽഹി, ഉത്തർ പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയിടങ്ങളിൽ ഗണേശ ചതുർഥി, നവരാത്രി തുടങ്ങിയ ഉത്സവവേളകളിൽ സ്‌ഫോടനം നടത്താനായിരുന്നു ഭീകരര് പദ്ധതിയിട്ടിരുന്നത്.