കര്‍ശന നിയന്ത്രണങ്ങളോടെ സ്‌കൂളുകള്‍ ഘട്ടംഘട്ടമായി തുറക്കാമെന്ന് ഐസിഎംആര്‍ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കര്‍ശന നിയന്ത്രണങ്ങളോടെ സ്‌കൂളുകള്‍ ഘട്ടംഘട്ടമായി തുറക്കാമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). സ്‌കൂളുകളിലെ അധ്യാപകരെയും ജീവനക്കാരെയും കൃത്യമായ ഇടവേളകളില്‍ പരിശോധിച്ചു വൈറസ്ബാധ ഇല്ലെന്ന് ഉറപ്പാക്കി, എല്ലാവരും ത്രീലെയര്‍ മാസ്‌കും സാനിറ്റൈസര്‍ ഉപയോഗവും അകലം പാലിക്കലും പിന്തുടര്‍ന്ന്, കര്‍ശന നിയന്ത്രണങ്ങേളേടെ ആദ്യം പ്രൈമറി ക്ലാസുകള്‍, പിന്നാലെ സെക്കന്‍ഡറി ക്ലാസുകള്‍ എന്ന വിധത്തില്‍ ക്ലാസുകള്‍ പുനരാരംഭിക്കാമെന്നാണ് ഐസിഎംആര്‍ നിര്‍ദേശം.

ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഐസിഎംആര്‍ അഭിപ്രായം വ്യക്തമാക്കിയത്. 500 ദിവസത്തിലേറെയായി സ്‌കൂളുകള്‍ തുറക്കാത്തത് 32 കോടി കുട്ടികളെ പ്രതികൂലമായി ബാധിച്ചു. 2021 ജൂണില്‍ ഇന്ത്യയില്‍ നടന്ന കൊവിഡ് ദേശീയ സിറോ സര്‍വേ നാലാം റൗണ്ട് ഫലം 6-17 വയസ് പ്രായമുള്ള കുട്ടികളില്‍ പകുതിയിലധിവും സിറോ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഒന്നു മുതല്‍ 17 വരെ വയസുള്ള കുട്ടികളില്‍ കൊറോണ വൈറസ് നേരിയ തോതില്‍ ബാധിച്ചേക്കാമെന്നാണ് ലഭ്യമായ തെളിവുകളില്‍നിന്നു മനസിലാകുന്നത്. എന്നാല്‍, കുട്ടികളില്‍ രോഗബാധ ഗുരുതരമാകില്ല. മരണനിരക്കും കുറവായിരിക്കും. ഓണ്‍ലൈന്‍ പഠനം വിദ്യാര്‍ഥികളില്‍ അസമത്വം സൃഷ്ടിച്ചെന്നും സ്‌കൂളുകള്‍ തുറക്കാത്തതു മൂലം സാമൂഹിക ഇടപെടല്‍, കായിക പ്രവര്‍ത്തനങ്ങള്‍, സമപ്രായക്കാരുമായുള്ള സൗഹൃദം എന്നിവയെല്ലാം തടസപ്പെട്ടതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മെഡിക്കല്‍ വിദഗ്ധരായതാണു ആനന്ദ്, ബല്‍റാം ഭാര്‍ഗവ, സമിരന്‍ പാണ്ഡ എന്നിവരാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.