നവംബറോടെ എല്ലാ ജില്ലകളിലും വൈദ്യുതി വാഹന ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തനക്ഷമമാകും

തിരുവനന്തപുരം: ഇനി ധൈര്യമായി വൈദ്യുതി വാഹനത്തിൽ യാത്ര പോകാം. നവംബറോടെ എല്ലാ ജില്ലകളിലും വൈദ്യുതി വാഹന ചാർജിംഗ് സ്റ്റേഷനുകൾ പ്രവർത്തനക്ഷമമാകുമെന്ന് കെഎസ്ഇബി അറിയിച്ചു. സംസ്ഥാനത്തുടനീളം ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന്റെ ആദ്യഘട്ടമെന്ന നിലയിൽ 6 കോർപ്പറേഷൻ ഏരിയകളിലും കെ എസ് ഇ ബിയുടെ സ്വന്തം സ്ഥലത്ത് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുകയും അവ 2020 നവംബറിൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുകയും ചെയ്തിരുന്നു.

ഇവ കൂടാതെ എല്ലാ ജില്ലകളിലുമായി കെ എസ് ഇ ബിയുടെ 56 ചാർജിങ് സ്റ്റേഷനുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിൽ 40 എണ്ണമെങ്കിലും നവംബറിൽ പൂർത്തീകരിക്കാൻ സാധിക്കും. ഇന്ന് വിപണിയിൽ ലഭ്യമായ എല്ലാവിധ വൈദ്യുത കാറുകളും, ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങൾ എന്നിവയും ചാർജ് ചെയ്യാനുള്ള സംവിധാനം ഈ സ്റ്റേഷനുകളിൽ ഉണ്ടാകുമെന്ന് കെഎസ്ഇബി വ്യക്തമാക്കി.

ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങൾ എന്നിവ ചാർജ് ചെയ്യുന്നതിനുള്ള ബൃഹത്തായ ഒരു ശൃംഖല സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്നതിന്റെ ഭാഗമായി കെ എസ് ഇ ബിയുടെ വൈദ്യുതി വിതരണ പോസ്റ്റുകളിൽ ചാർജ് പോയിന്റുകൾ സ്ഥാപിക്കുന്ന ഒരു പൈലറ്റ് പ്രോജക്റ്റ് അടുത്ത മാസം പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്നുണ്ട്. ഇ-ഓട്ടോറിക്ഷ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള കോഴിക്കോട് നഗരത്തിലാണ് 10 ചാർജ് പോയിന്റുകൾ ഉൾപ്പെടുന്ന ഈ പൈലറ്റ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ പ്രവർത്തനം വിലയിരുത്തിയതിനുശേഷം സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കാനാണ് കെഎസ്ഇബി പദ്ധതിയിടുന്നത്.