ഭരണത്തില്‍ വന്നതോടെ അധികാര സ്ഥാനങ്ങളും പദവികളും കൊതിക്കുന്നത് ദോഷം ചെയ്യുന്നെന്ന് സി.പി.എം പാര്‍ട്ടി കത്ത്

കാസര്‍കോട്: പാര്‍ട്ടി നേതാക്കള്‍ അധികാര സ്ഥാനങ്ങളും പദവികളും കൊതിക്കുന്നത് ദോഷം ചെയ്യുന്നതായി സി.പി.എമ്മിന്റെ പാര്‍ട്ടി കത്ത്. സഖാക്കള്‍ പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ക്ക് ഇരയാകുന്നതിനും പദവികള്‍ കൊതിക്കുന്നതിനും എതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും കത്ത് നല്‍കുന്നു.

പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി കേന്ദ്ര സംസ്ഥാന കമ്മിറ്റികളുടെ വിലയിരുത്തലുകള്‍ തയ്യാറാക്കി ബ്രാഞ്ച് വരെയുള്ള ഘടകങ്ങള്‍ക്ക് നല്‍കിയ പാര്‍ട്ടി കത്തിലാണ് മുന്നറിയിപ്പ് നല്‍കുന്നത്. സി.പി.എം നേതൃത്വം നല്‍കുന്ന ഭരണസംവിധാനം കേരളത്തില്‍ അധികാരത്തില്‍ വരുമ്പോഴൊക്കെ സഖാക്കള്‍ സ്വന്തമായി സ്ഥാനങ്ങളില്‍ എത്താന്‍ ആഗ്രഹിക്കുന്നു. താഴെത്തട്ടിലുള്ള അണികളും സാധാരണ ജനങ്ങളും തമ്മിലുള്ള ബന്ധം കുറയുന്നതിന് അധികാര മോഹം കാരണമാകുന്നു എന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ചൊല്ലി പാര്‍ട്ടി സഖാക്കള്‍ പരസ്യമായി പ്രതിഷേധം പ്രകടിപ്പിച്ചതുപോലുള്ള തെറ്റായ പ്രവണതകള്‍ കാണപ്പെട്ടത് സഖാക്കള്‍ പദവികള്‍ മോഹിക്കുന്നതിന്റെ ഫലമാണെന്ന് കുറ്റ്യാടി, പൊന്നാനി മണ്ഡലങ്ങളുടെ പേരെടുത്തു പറയാതെ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. രണ്ടു മണ്ഡലങ്ങളിലെയും പരസ്യപ്രതിഷേധത്തിന് നേതൃത്വം നല്‍കിയ നേതാക്കള്‍ക്കെതിരെ തരംതാഴ്ത്തല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ എടുത്ത കാര്യവും കത്തില്‍ പരാമര്‍ശിക്കുന്നു.

ഏതാനും സ്ഥലങ്ങളില്‍ പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിച്ചു. ഈ പ്രവണതകള്‍ നിയന്ത്രിക്കപ്പെടുകയും ദൃഢമായ തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളുകയും വേണം. ഈ വ്യതിയാനങ്ങളെ തടയാന്‍ പാര്‍ട്ടി തെറ്റുതിരുത്തല്‍ കാമ്ബയിനുകള്‍ നടത്തേണ്ടതാണെന്നും കത്തില്‍ നിര്‍ദ്ദേശിക്കുന്നു.ഒരു പാര്‍ട്ടി എന്ന നിലയില്‍ പാര്‍ലമെന്ററി വ്യതിയാനങ്ങള്‍ക്കെതിരെയും നാം പോരാടണമെന്ന് കത്തില്‍ വിശദീകരിക്കുന്നു. കേന്ദ്ര കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകനത്തിനു ശേഷമാണ് പാര്‍ട്ടി കത്ത് തയ്യാറാക്കിയത്.