ഹൃദയം കൊണ്ടുപോകാൻ എന്തുകൊണ്ട് എയർ ആംബുലൻസ് ഉപയോഗിച്ചില്ല; മറുപടിയുമായി വീണാ ജോർജ്

തിരുവനന്തപുരം: എറണാകുളം രാജഗിരി ആശുപത്രിയിൽ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച നേവിസിന്റെ ഹൃദയം കോഴിക്കോട് മെട്രോ ഇന്റർനാഷണൽ ആശുപത്രിയിലെത്തിക്കാൻ എയർ ആംബുലൻസ് ഉപയോഗിച്ചില്ല എന്ന ചോദ്യത്തിന് മറുപടിയുമായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. നാല് മണിക്കൂർ മുതൽ ആറ് മണിക്കൂറിനുള്ളിൽ (Cold ischemia time) ഹൃദയം എത്തിച്ചാൽ മതിയാകും. സാധാരണ നാല് മണിക്കൂറിൽ കൂടുതൽ യാത്ര ചെയ്യേണ്ട അവസരങ്ങളിൽ മാത്രമേ എയർ ആംബുലൻസ് ഉപയോഗിക്കാറുള്ളൂവെന്ന് വീണാ ജോർജ് പറഞ്ഞു.

വിമാന മാർഗം പോകുകയാണെങ്കിൽ എറണാകുളം രാജഗിരി ആശുപത്രിയിൽ നിന്നും നെടുമ്പാശേരി എയർപോർട്ടിലേക്കും തുടർന്ന് കരിപ്പൂർ എയർപോർട്ടിൽ നിന്നും കോഴിക്കോട് മെട്രോ ഇന്റർനാഷണൽ ആശുപത്രിയിലേക്കും മാത്രമേ പോകാൻ കഴിയൂ. എയർപോർട്ടുകളിൽ കുറച്ച് സമയം പാഴാകാൻ സാധ്യതയുണ്ട്. എറണാകുളത്ത് നിന്നും കോഴിക്കോടേക്ക് ആംബുലൻസ് മുഖേന 3 മണിക്കൂറോളം യാത്ര മതിയാകുമെന്ന് വിലയിരുത്തിയിരുന്നു. ഇത് സർക്കാരിനെ അറിയിച്ചതിനെ തുടർന്ന് അതിനനുസരിച്ചുള്ള ഗ്രീൻ ചാനൽ ക്രമീകരണം സർക്കാർ ഒരുക്കിയിരുന്നു. അതനുസരിച്ച് ശസ്ത്രക്രിയയ്ക്കുള്ള ക്രമീകരണങ്ങൾ ആശുപത്രിയിലും നടത്തിയിരുന്നുവെന്ന് മന്ത്രി വിശദമാക്കി.

4.10ന് എറണാകുളത്ത് നിന്നും പുറപ്പെട്ട ആംബുലൻസ് 7.15ന് കോഴിക്കോടെത്തി. 3 മണിക്കൂറും 5 മിനിറ്റുമാണ് എടുത്തത്. കൃത്യ സമയത്ത് ആംബുലൻസ് എത്താൻ സഹായിച്ച കേരള പോലീസ്, മറ്റ് ഉദ്യോഗസ്ഥർ, ആംബുലൻസ് ജീവനക്കാർ, മാധ്യമങ്ങൾ, സോഷ്യൽ മീഡിയ സുഹൃത്തുക്കൾ തുടങ്ങി എല്ലാ സുമനസുകളോടും ആരോഗ്യ വകുപ്പിന്റെ നന്ദി അറിയിക്കുന്നുവെന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.