കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുകൾ. കേസിലെ പ്രതികൾക്കും ഇവരുമായി ബന്ധപ്പെട്ടവർക്കും ശ്രീലങ്കൻ ബന്ധം ഉള്ളതായാണ് കണ്ടെത്തിയിരിക്കുന്നത്. പ്രതികളുടെ ഫോൺ രേഖകൾ പരിശോധിക്കവെ നിർണായക വിവരങ്ങളാണ് എക്സൈസ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. ശ്രീലങ്കൻ നമ്പറുകളിൽ നിന്ന് പ്രതികളുടെ മൊബൈലിലേക്ക് ഫോൺവിളികൾ എത്തിയിട്ടുണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞു. കേസിൽ രാജ്യാന്തര മയക്കുമരുന്ന് സംഘത്തിന്റെ ബന്ധത്തിലേക്കാണ് ഇത് വിരൽചൂണ്ടുന്നത്.
അതേസമയം കടൽവഴി കേരള-തമിഴ്നാട് തീരത്തേക്ക് മയക്കുമരുന്ന് എത്തുന്നുണ്ടെന്ന് ഇന്റലിജൻസും എൻ.സി.ബി.യും മുന്നറിയിപ്പ് നൽകിയിരുന്നു. കാക്കനാട് മയക്കുമരുന്നു കേസിൽ പിടികൂടിയ ലഹരിമരുന്നിന്റെ ഉറവിടമായ ചെന്നൈ ട്രിപ്ലിക്കെയിനും തീരപ്രദേശമാണ്. ട്രിപ്ലിക്കെയിൻ സംഘത്തെ നിയന്ത്രിക്കുന്നത് മലേഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തമിഴ് വംശജരാണ്. ഇവർക്ക് ശ്രീലങ്കയിലെ എൽ.ടി.ടി.ഇ. സംഘവുമായി ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിച്ച് വരികയാണ്. ട്രിപ്ലിക്കെയിൻ സംഘത്തിന്റെ ഏജന്റുമാരുടെ ഫോൺ നമ്പറുകൾ എക്സൈസ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ താമസസ്ഥലവും തിരിച്ചറിഞ്ഞു. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് നിലവിൽ അന്വേഷണ സംഘം.
കേസിലെ ഒന്നാംപ്രതി മുഹമ്മദ് ഫവാസ് കൊടൈക്കനാലിൽ വാങ്ങാനായി അഡ്വാൻസ് നൽകിയ എസ്റ്റേറ്റും കണ്ടെത്തിയിട്ടുണ്ട്. പിന്നീട് തർക്കംമൂലം ഈ ഇടപാട് മുടങ്ങി.യിരുന്നു. കോടികൾ വിലവരുന്ന എസ്റ്റേറ്റ് വാങ്ങാനായി മുഹമ്മദ് ഫവാസ് തീരുമാനിച്ചതിനാൽ ത്തന്നെ വലിയ മയക്കുമരുന്ന് ഏർപ്പാട് ഇയാൾ വഴി നടന്നു കാണുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. സംസ്ഥാനത്ത് റേവ് പാർട്ടികൾക്കെതിരേ എക്സൈസും പോലീസും അന്വേഷണം കടുപ്പിച്ചതിനാലാണ് കൊടൈക്കനാൽ ഇയാൾ പാർട്ടിക്കായി തിരഞ്ഞെടുത്തത്. സ്വന്തം എസ്റ്റേറ്റ് വാങ്ങി റേവ് പാർട്ടി സംഘടിപ്പിക്കാനായിരുന്നു പദ്ധതി.

