സംസ്ഥാനങ്ങളുമായി യോജിച്ച് പ്രവർത്തിച്ച് സഹകരണ ശൃംഖല ശക്തിപ്പെടുത്തും; അമിത് ഷാ

ന്യൂഡൽഹി: രാജ്യത്ത് ഉടൻ പുതിയ സഹകരണ നയം കൊണ്ടുവരുമെന്ന് കേന്ദ്രം. സഹകരണ വകുപ്പ് മന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനങ്ങളുമായി യോജിച്ച് പ്രവർത്തിച്ച് സഹകരണ ശൃംഖല ശക്തിപ്പെടുത്തുമെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു. ഡൽഹിയിൽ രാജ്യത്തെ ആദ്യ ദേശീയ സഹകരണ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അടുത്ത അഞ്ച് വർഷം കൊണ്ട് രാജ്യത്തെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ എണ്ണം മൂന്ന് ലക്ഷമായി ഉയർത്താനാണ് ശ്രമം. നിലവിൽ 65000 ത്തോളം പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളാണ് രാജ്യത്തുള്ളത്. സംസ്ഥാനങ്ങളുമായി തർക്കങ്ങൾ ആഗ്രഹിക്കുന്നില്ല. സംസ്ഥാനങ്ങളുമായി സഹകരിച്ച് തന്നെ മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഹകരണ മേഖലയെ മുന്നോട്ട് കൊണ്ടുപോകാൻ സംസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കും. സഹകരണ വകുപ്പുണ്ടാക്കിയത് ഈ മേഖലയുടെ ആധുനിക വത്കരണവും ശാക്തീകരണവും ലക്ഷ്യമിട്ടാണ്. 2002 ൽ അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയി സഹകരണ വകുപ്പിൽ പുതിയൊരു നയം കൊണ്ടുവന്നിരുന്നു. ഇനി മോദി സർക്കാർ പുതിയ നയം യാഥാർത്ഥ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയ്ക്ക് വലിയ പ്രാധാന്യമാണ് ഇപ്പോഴുള്ളത്. സഹകാരികൾക്ക് രാജ്യത്തിന്റെ വികസനത്തിൽ നിർണായക പങ്ക് വഹിക്കാനാവും. രാജ്യത്തെ അഞ്ച് ലക്ഷം കോടി ഡോളർ വലിപ്പമുള്ള സാമ്പത്തിക ശക്തിയാക്കുന്നതിന്റെ ഭാഗമായുള്ള പരിശ്രമത്തിൽ സഹകാരികൾക്കും ഭാഗമാകാനുണ്ട്. നികുതിയടക്കമുള്ള വിഷയങ്ങളിൽ സഹകാരികളുടെ ബുദ്ധിമുട്ട് മനസിലാക്കുന്നുണ്ടെന്നും രാജ്യത്തെ സഹകാരികളോട് നീതികേട് കാട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിവിധ സഹകരണ സംഘങ്ങളെ പ്രതിനിധീകരിച്ച് 2100 പേരാണ് ഡൽഹിയിൽ സംഘടിപ്പിച്ച യോഗത്തിൽ നേരിട്ട് പങ്കെടുത്തത്. ഓൺലൈനായി ആറ് കോടി പ്രതിനിധികളും പങ്കുചേർന്നു.