ഐപിഎല്‍; പഞ്ചാബിനു മിന്നും ജയം, സണ്‍റൈസേഴ്‌സ് പുറത്ത്

ഷാര്‍ജ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ അഞ്ചുറണ്‍സിന് തോല്‍പ്പിച്ച് പഞ്ചാബ് കിംഗ്‌സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന് ഏഴുവിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സേ നേടാനായുള്ളൂവെങ്കിലും, ആ അവസരവും മുതലാക്കാന്‍ സണ്‍റൈസേഴ്‌സിന് കഴിഞ്ഞില്ല. അവര്‍ക്ക് 20 ഓവറില്‍ 120/7 എന്ന സ്‌കോറിലേ എത്താനായുള്ളൂ .

കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തുകയും അധികം റണ്‍സ് വഴങ്ങാതിരിക്കുകയും ചെയ്താണ് സണ്‍റൈസേഴ്‌സ് ബൗളര്‍മാര്‍ പഞ്ചാബിനെ പിടിച്ചുകെട്ടിയത്. ഇതേ തന്ത്രംതന്നെ പഞ്ചാബും തിരിച്ചുപ്രയോഗിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്‌ണോയ്യും ഒരു വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപ് സിംഗും ചേര്‍ന്ന് സണ്‍റൈസേഴ്‌സ് ചേസിംഗിനെ നിയന്ത്രിച്ചു. വാര്‍ണര്‍(2),കേന്‍ വില്യംസണ്‍(1), മനീഷ് പാണ്ഡെ(13), കേദാര്‍ യാദവ് (12) എന്നിവര്‍ നേരത്തെ പുറത്തായത് സണ്‍റൈസേഴ്‌സിന് തിരിച്ചടിയായി. വൃദ്ധിമാന്‍ സാഹ (31),ജാസണ്‍ ഹോള്‍ഡര്‍ (47*) എന്നിവരുടെ പോരാട്ടവും പാഴായി.

ഈ സീസണിലെ ഒന്‍പത് മത്സരങ്ങളില്‍ സണ്‍റൈസേഴ്‌സിന്റെ എട്ടാം തോല്‍വിയാണിത്. ഇതോടെ സണ്‍റൈസേഴ്‌സ് പ്‌ളേ ഓഫില്‍ കടക്കാനുള്ള സാദ്ധ്യതകള്‍ തീര്‍ത്തും മങ്ങി.10 മത്സരങ്ങളില്‍ എട്ടുപോയിന്റുമായി പഞ്ചാബ് അഞ്ചാമതാണ്.