തിരുവനന്തപുരം: ഓൺലൈൻ ഗെയിമിന് അടിമകളാകുന്ന കുട്ടികളെ സമൂഹത്തിന്റെ പൊതുധാരയിലേയ്ക്ക് കൊണ്ടുവരാനായി പോലീസിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്ററുകൾ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തിന്റെ പലഭാഗത്തായി പോലീസിനായി പണികഴിപ്പിച്ചതും നവീകരിച്ചതുമായ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മൂവാറ്റുപുഴ പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ 20 പോലീസ് സ്റ്റേഷനുകൾ കൂടി ശിശുസൗഹൃദ സ്റ്റേഷനുകളായി. ഇതോടെ ശിശുസൗഹൃദ പോലീസ് സ്റ്റേഷനുകളുടെ എണ്ണം 126 ആയി ഉയർന്നു. ഇതിന്റെ പ്രഖ്യാപനവും മുഖ്യമന്ത്രി നിർവ്വഹിച്ചു. പോലീസിനായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ കഴിഞ്ഞ അഞ്ച് വർഷംകൊണ്ട് മികച്ച നേട്ടമാണ് കൈവരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വിരലിൽ എണ്ണാവുന്ന പോലീസ് സ്റ്റേഷനുകൾക്ക് മാത്രമാണ് സ്വന്തമായി കെട്ടിടം ഇല്ലാത്തത്. എത്രയും പെട്ടെന്നുതന്നെ ഇവയ്ക്കായി കെട്ടിടം നിർമ്മിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മാതൃകാപരമായ പ്രവർത്തനം വഴി ജനസേവനത്തിന്റെ പ്രത്യേക മുഖം ആകാൻ പോലീസിന് കഴിഞ്ഞു. ജനങ്ങളെ സേവിക്കുന്നതിൽ മറ്റാരെക്കാളും തങ്ങൾ മുന്നിലാണെന്ന് അനുഭവത്തിലൂടെ തെളിയിക്കാൻ പോലീസ് സേനയ്ക്ക് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

