മന്ത്രിമാർക്ക് വാർത്താ സമ്മേളനം നടത്താൻ ടെലിപ്രോംപ്റ്റർ വാങ്ങാനൊരുങ്ങി സർക്കാർ; പിആർഡിക്ക് അനുമതി നൽകി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക വാർത്താ സമ്മേളനങ്ങൾക്കായി ടെലിപ്രോംപ്റ്റർ വാങ്ങാനൊരുങ്ങി സർക്കാർ. 6.26 ലക്ഷം രൂപയ്ക്ക് ടെലിപ്രോംപ്റ്റർ വാങ്ങാനാണ് സർക്കാരിന്റെ തീരുമാനം. ടെലിപ്രോംപ്റ്റർ വാങ്ങാൻ പിആർഡിക്ക് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചു. പിആർ ചേംബറിലാണ് പ്രോംപ്റ്റർ സ്ഥാപിക്കുക.

മുഖ്യമന്ത്രിയും മന്ത്രിമാരും ഔദ്യോഗിക വാർത്താ സമ്മേളനങ്ങൾ നടത്തുമ്പോൾ പിആർ ചോംബറിൽ മുന്നിലുള്ള പേപ്പർ നോക്കിയാണ് കാര്യങ്ങൾ വിശദീകരിക്കാറുള്ളത്. ടെലിപ്രോംപ്റ്റർ വരുന്നതോടെ ഈ രീതിയ്ക്ക് മാറ്റം ഉണ്ടാകും. ഇനി പേപ്പർ ഇല്ലാതെ മുന്നിലുള്ള സ്‌ക്രീനിൽ നോക്കി മന്ത്രിമാർ കാര്യങ്ങൾ വിശദീകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗത്തിനായി ടെലിപ്രോംപ്റ്റർ ഉപയോഗിക്കുന്നുണ്ട്.

ധനകാര്യ വകുപ്പിന്റെ അനുമതിയില്ലാതെ സ്റ്റോർ പർച്ചേസ് ചട്ടങ്ങൾ പാലിച്ചുകൊണ്ട് കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് വേണ്ടി സെക്രട്ടറിക്ക് 1 കോടി രൂപ വരെ അനുവദിക്കാനുള്ള വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥയിൽ ഉൾപ്പെടുത്തിയാണ് ടെലിപ്രോംപ്റ്റർ വാങ്ങുന്നത്. ടെലിപ്രോംപ്റ്ററിനായി കെൽട്രോൺ സമർപ്പിച്ച 6,26,989 രൂപയുടെ പ്രൊപ്പോസലിനാണ് സർക്കാർ അംഗീകാരം നൽകിയത്.