കരിപ്പൂർ വിമാനത്താവളത്തിലെ ലഹരിവേട്ട; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം പിടികൂടിയ ലഹരിമരുന്നുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അന്താരാഷ്ട്ര വിപണിയിൽ 32 കോടി രൂപ വിലമതിക്കുന്ന ഹെറോയിനാണ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്. ആഫ്രിക്കൻ വനിതയുടെ പക്കൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘമാണ് ലഹരിക്കടത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്.

നമീബിയ സ്വദേശിനിയായ 41 കാരി സോക്കോ ബിഷാലയാണ് മയക്കുമരുന്ന് എത്തിച്ചത്. ജൊഹനാസ്ബർഗിൽ നിന്നാണ് ബിഷാല കരിപ്പൂരിൽ എത്തിയത്. ഖത്തർ എയർവേസ് വിമാനത്തിൽ പുലർച്ചെ 2.15 നാണ് ഇവർ കരിപ്പൂരിലെത്തിയ ഇവരുടെ ട്രോളി ബാഗിനടിയിൽ ഒട്ടിച്ചു വച്ച നിലയിലായിരുന്നു മയക്കുമരുന്ന്. അഞ്ച് കിലോഗ്രാം ഹെറോയിനാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. ഹെറോയിൻ വാങ്ങാൻ വിമാനത്താവളത്തിൽ ആളെത്തുമെന്നായിരുന്നു ഇവർക്ക് കിട്ടിയ നിർദ്ദേശം. ഇവർ പ്രൊഫഷണൽ മയക്കുമരുന്ന് കാരിയറാണെന്നാണ് ഡിആർഐയ്ക്ക് ലഭിച്ച വിവരം.

അന്തർദേശീയ തലത്തിലെ മയക്കു മരുന്നു കണ്ണികളിൽ ഒരാളാണ് ഇവർ. ഇവരിൽ നിന്നും കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ അന്വേഷണ സംഘം ശ്രമിക്കുന്നുണ്ടെങ്കിലും ഇവർ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല. ചോദ്യം ചെയ്യലുമായി സഹകരിക്കാതിരിക്കാൻ ഇവർക്ക് പ്രത്യേകം പരിശീലനം ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ലഹരിവേട്ടയ്ക്കാണ് കരിപ്പൂർ വിമാനത്താവളം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ഗുജറാത്ത് അടക്കമുള്ള രാജ്യത്ത് മറ്റിടങ്ങളിൽ നടന്ന ലഹരി വേട്ടകളുമായി ഇതിന് ബന്ധമില്ലെന്നും മയക്കുമരുന്ന് സംഘത്തിന്റെ അഫ്ഗാൻ ബന്ധം സ്ഥിരീകരിച്ചിട്ടില്ലെന്നുമാണ് ഡിആർഐ വ്യക്തമാക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.